ഹൈദരാബാദ്: പണത്തിനുവേണ്ടി മൊബൈല്‍ ആപ്പിലൂടെ ലൈവായി ലൈംഗിക പ്രവർത്തികള്‍ സ്ട്രീം ചെയ്ത കേസില്‍ ദമ്പതികള്‍ ഹൈദരാബാദില്‍ അറസ്റ്റില്‍.ഏകദേശം 41 വയസ്സുള്ള യുവാവിനെയും 37 വയസ്സുള്ള ഭാര്യയെയുമാണ് വെള്ളിയാഴ്ച ഹൈദരാബാദില്‍ വെച്ച് അറസ്റ്റ് ചെയ്തതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അമ്പർപേട്ടിലെ മല്ലികാർജുന നഗർ നിവാസികളാണ് അറസ്റ്റിലായ ദമ്പതികള്‍. ഇവരുടെ വീട്ടില്‍ നിന്ന് ഹൈ-ഡെഫനിഷൻ ക്യാമറകളും മറ്റ് ഉപകരണങ്ങളും ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്‌സ് (STF) പിടിച്ചെടുത്തു.
എളുപ്പത്തില്‍ പണമുണ്ടാക്കുന്നതിനുള്ള ഒരു മാർഗ്ഗമായാണ് ഇത് ചെയ്തതെന്ന് ദമ്പതികള്‍ സമ്മതിച്ചതായി പോലീസ് വൃത്തങ്ങള്‍ പറയുന്നു. ഉയർന്ന വിജയം നേടിയ തങ്ങളുടെ രണ്ട് പെണ്‍മക്കളുടെ കോളേജ് ഫീസ് അടയ്ക്കാൻ വഴിതേടിയാണ് ദമ്പതികള്‍ ലൈവ് സ്ട്രീം നടത്തിയത്. ഒരു മകള്‍ രണ്ടാം വർഷ ബി.ടെക് വിദ്യാർത്ഥിനിയാണ്. രണ്ടാമത്തെ മകള്‍ക്ക് അടുത്തിടെ ഇന്റർമീഡിയറ്റ് പരീക്ഷയില്‍ 470-ല്‍ 468 മാർക്ക് നേടുകയും ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള തയ്യാറെടുപ്പിലുമാണ്.
ഓട്ടോ ഡ്രൈവറായ ഭർത്താവും ഭാര്യയും തങ്ങളുടെ ലൈംഗിക പ്രവർത്തികളുടെ ലൈവ്, മുൻകൂട്ടി റെക്കോർഡ് ചെയ്ത വീഡിയോകള്‍ എന്നിവയാണ് ആപ്പ് വഴി പ്രചരിപ്പിച്ചത്. ലൈവ് സ്ട്രീമുകള്‍ ഒരു സെഷന് 2,000 രൂപയ്ക്കും റെക്കോർഡ് ചെയ്ത ക്ലിപ്പുകള്‍ 500 രൂപയ്ക്കുമാണ് വിറ്റിരുന്നത്. ഓട്ടോറിക്ഷ ഓടിച്ച് ഭർത്താവിന് ലഭിക്കുന്ന വരുമാനത്തേക്കാള്‍ ഗണ്യമായ തുക ഇതുവഴി ലഭിച്ചിരുന്നുവെന്ന് ദമ്പതികള്‍ പോലീസിനോട് പറഞ്ഞു. തിരിച്ചറിയാതിരിക്കാൻ മുഖം മറച്ചായിരുന്നു ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്.
ഒരു രഹസ്യവിവരത്തെ തുടർന്ന് ഈസ്റ്റ് സോണ്‍ ടാസ്ക് ഫോഴ്സ് വ്യാഴാഴ്ച ഇവരുടെ വീട്ടില്‍ റെയ്ഡ് നടത്തുകയായിരുന്നു. തുടർന്നാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. ദമ്പതികളുടെ പ്രവർത്തികള്‍ ഓണ്‍ലൈൻ നിയമങ്ങള്‍ ലംഘിച്ചതിനാല്‍ ഇൻഫർമേഷൻ ടെക്നോളജി ആക്‌ട് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തില്‍ മറ്റാരുടെയെങ്കിലും പങ്കാളിത്തമുണ്ടോയെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടന്നുവരികയാണ്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ക്കായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്ന സംഭവങ്ങള്‍ വർധിച്ചുവരികയാണ്.