തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ‘ഹിന്ദു ബാങ്കുകള്‍’ സ്ഥാപിക്കാനുള്ള സംഘ്പരിവാര്‍ നീക്കത്തിനെതിരെ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. മിനിസ്ട്രി ഓഫ് കോഓപറേറ്റിവ് അഫയേഴ്സിനുകീഴില്‍ കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത നിധി ലിമിറ്റഡ് കമ്പനികളുടെ മറവില്‍ ആശ്രമങ്ങളും മഠങ്ങളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ചാണ് 100 ഓളം കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഹിന്ദുവിൻ്റെ പണം ഹിന്ദുവിന്റെ സ്ഥാപനത്തില്‍ നിക്ഷേപിച്ച് ഹിന്ദു മതത്തില്‍ പെട്ടവരെ മാത്രം അംഗങ്ങളാക്കി അവര്‍ക്ക് മാത്രം വായ്പയും മറ്റ് സാമ്പത്തിക സഹായങ്ങളും നല്‍കുകയാണ് ലക്ഷ്യം. ഇതു സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് രഹസ്യാന്വേഷണവിഭാഗം ആഭ്യന്തര വകുപ്പിന് കൈമാറി.
ബാങ്കുകളുടെ രജിസ്ട്രേഷന് നടപടികള്‍ ഏകോപിക്കുന്നതിന് ആര്.എസ്.എസ് ചുമതലപ്പെടുത്തിയ വെങ്ങാന്നൂര്‍ സ്വദേശിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഹിന്ദുസംരക്ഷണ പരിവാര്‍, ഭാരതീയ ഹിന്ദു പ്രജാ സംഘം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളും നിരീക്ഷണത്തിലാണ്.
മൂന്ന് ഡയറക്ടര്‍മാര്‍, ഏഴ് അംഗങ്ങള്‍, അഞ്ചു ലക്ഷം രൂപയുടെ ഓഹരി മൂലധനം എന്നിവയുണ്ടെങ്കില്‍ നിധി ലിമിറ്റഡ് കമ്പനികള്‍ ആരംഭിക്കാം. കമ്പനി ആരംഭിച്ച് ഒരു വര്‍ഷത്തിനകം തന്നെ വിശ്വാസികളായ 200 അംഗങ്ങളെ ചേര്‍ക്കണമെന്നാണ് ശാഖകള്‍ വഴിയുള്ള നിര്‍ദേശം. ഓരോ പ്രദേശത്തെയും ഹിന്ദുക്കളായ കച്ചവടക്കാരെയും ലക്ഷ്യംവെക്കുന്നുണ്ട്.
കുടുംബ ശ്രീ, അക്ഷയ ശ്രീ അംഗങ്ങളെ ബാങ്കുമായി ബന്ധിപ്പിക്കുന്നതിന് പ്രത്യേക വായ്പയും ആര്.എസ്.എസ് അജണ്ടയിലുണ്ട്.
അതേ സമയം, കുടുംബ ശ്രീയെ അടക്കം സംഘ്പരിവാര്‍ നോട്ടമിട്ടതോടെ ഹിന്ദു ബാങ്കിൻ്റെ പ്രവര്‍ത്തനങ്ങളെ സംസ്ഥാനത്ത് പ്രതിരോധിക്കാന്‍ തന്നെയാണ് സി.പി.എം തീരുമാനം. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം ജില്ല സെക്രട്ടറിമാര്‍ എല്ലാ ഏരിയ സെക്രട്ടറിമാര്‍ക്കും അടിയന്തര നിര്‍ദേശം നല്കി.
ഹിന്ദു ബാങ്കുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിയുടെയോ വര്‍ഗ ബഹുജന സംഘടനകളുടെയോ പ്രവര്‍ത്തകരോ അണികളോ ഒരു തരത്തിലും സഹകരിക്കാനോ വഞ്ചിതരാകാനോ പാടില്ലെന്നും പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളിലും ഈ നിര്‍ദേശം ഗൗരവത്തോടെ നല്‍കണമെന്നുമാണ് ഏരിയ സെക്രട്ടറിമാര്‍ക്കുള്ള സന്ദേശം.
ഹിന്ദുവിന് മാത്രമായൊരു ബാങ്കും വായ്പയും സാമ്പത്തിക പുരോഗതിയും ലക്ഷ്യം വച്ചുകൊണ്ടുള്ള നീക്കങ്ങള്‍ നാടിനെ തകര്‍ക്കുമെന്നും ജനങ്ങളെ വര്‍ഗീയമായി ചേരി തിരിച്ച് രാഷ്ട്രീയ ലക്ഷ്യം കൈവരിക്കാനുള്ള സംഘ്പരിവാര്‍ നീക്കങ്ങള്‍ക്കെതിരെ ഏരിയ തലങ്ങളില്‍ പ്രത്യേക പ്രചാരണം ആരംഭിക്കണമെന്നും നിര്‍ദേശമുണ്ട്.