തെരുവുനായയോട് കൊടും ക്രൂരത : 51കാരന്‍ അറസ്റ്റില്‍

വീണ്ടും കൊടും ക്രൂരത; തെരുവുനായയെ തല്ലിച്ചതച്ചശേഷം കയര്‍ കുടുക്കിട്ട് റോഡിലൂടെ കെട്ടിവലിച്ചു

കട്ടപ്പന: തെരുവുനായയെ വടികൊണ്ട് തല്ലിയ ശേഷം കയര്‍ കൊണ്ട് കുടുക്കിട്ട് റോഡിലൂടെ കെട്ടിവലിച്ചു. കട്ടപ്പന കൈരളി ജങ്ഷനില്‍ ഞായറാഴ്ച്ച ഉച്ചയ്ക്ക് 3.30 ഓടെയായിരുന്നു സംഭവം. കൈരളി ജങ്ഷന്‍ മാണ്ടിയില്‍ ഷാബു (51)വാണ് മിണ്ടാപ്രാണിയോട് ക്രൂരത കാണിച്ചത്. നായയെ കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിച്ചു. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കട്ടപ്പന പോലീസ് ഷാബുവിനെ അറസ്റ്റ് ചെയ്തു. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമായിരുന്നു അറസ്റ്റ്.

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവങ്ങളുടെ തുടക്കം. കൈരളി ജങ്ഷനില്‍ ഷാബു നായയെ കെട്ടിവലിക്കുന്നത് കണ്ട സിദ്ധാര്‍ത്ഥ് എന്ന യുവാവാണ് ദൃശ്യം മൊബൈലില്‍ പകര്‍ത്തുകയും നാട്ടുകാരെ അറിയിക്കുകയും ചെയ്തത്. നായയെ ഷാബു വടികൊണ്ട് അടിച്ച ശേഷം വള്ളികൊണ്ട് കെട്ടി റോഡിലൂടെ വലിക്കുകയായിരുന്നുവെന്ന് കണ്ടു നിന്നവര്‍ പറഞ്ഞു. റോഡിലൂടെ 20 മീറ്ററോളം ഇയാള്‍ നായയെ കെട്ടിവലിച്ചു.

ശരീരത്തില്‍ സാരമായി പരുക്കേറ്റ നായയെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം പിന്നീട് അഭിജിത്ത്, സിദ്ധാര്‍ഥ് എന്നിവരുടെ സംരക്ഷണയില്‍ വിട്ടു. അതേസമയം തന്നെ ആക്രമിക്കാന്‍ ശ്രമിച്ച നായയെ സ്വയരക്ഷക്കായി കുടുക്കിട്ട് പിടിക്കുകയായിരുന്നുവെന്ന് ഷാബു പറയുന്നു. സംഭവത്തില്‍ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന നിയമ പ്രകാരവും ഐ.പി.സി സെക്ഷന്‍ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

ഡിസംബര്‍ 12ന് നെടുമ്ബാശേരി അത്താണിക്ക് സമീപം നായയെ കാറില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചത് വലിയ വിവാദമായിരുന്നു. ഓടുന്ന കാറിനു പിന്നില്‍ നായയെ കെട്ടിവലിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവറെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്‌സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തിലാണ് അറസ്റ്റുണ്ടായതെന്ന് കേരള പൊലീസ് അവരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചിരുന്നു. എറണാകളും ചെങ്ങമനാട് അത്താണി ഭാഗത്തു നിന്നുള്ളതായിരുന്നു ദൃശ്യങ്ങള്‍. കാറിനു പിന്നാലെ വന്ന അഖില്‍ എന്നയാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ആശുപത്രിയില്‍ നിന്ന് മടങ്ങി വരുന്ന വഴിയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്ന് അഖില്‍ പറഞ്ഞിരുന്നു.

ദൂരെ നിന്ന് നോക്കിയപ്പോള്‍ നായ കാറിനു പിന്നാലെ ഓടുന്നതായാണ് അഖിലിന് തോന്നിയത്. എന്നാല്‍, അടുത്ത് എത്തിയപ്പോഴാണ് നായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറിന്റെ പിന്നില്‍ കെട്ടി വലിക്കുകയാണെന്ന് മനസ്സിലായത്. നായയെ കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ചെങ്ങമനാട് പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. കാര്‍ ഓടിച്ചിരുന്ന നെടുമ്ബാശേരി പുത്തന്‍വേലിക്കര ചാലാക്ക കോന്നംഹൗസില്‍ യൂസഫിന് എതിരെ ഐപിസി 428, 429 വകുപ്പുകള്‍ പ്രകാരവും Prevention of Cruelty to Animals Act പ്രകാരവുമാണ് കേസ് എടുത്തത്.

അതേസമയം, കഴുത്തില്‍ കുരുക്ക് ഇട്ട ശേഷം ഓടുന്ന കാറില്‍ കെട്ടിവലിച്ചു കൊണ്ടു പോയ നായയെ മുറിവുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരന്‍ തടഞ്ഞതിനെ തുടര്‍ന്ന് കാര്‍ നിര്‍ത്തുകയും നായയെ അഴിച്ചു വിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് നായയ്ക്കായി തിരച്ചില്‍ ആരംഭിക്കുകയും കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് പറവൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നായയുടെ കൈയിലും കാലിലും നിരവധി മുറിവുകളേറ്റിരുന്നു.

spot_img

Related Articles

Latest news