കൊച്ചി: പുറംകടലില്‍ മുങ്ങിയ ലൈബീരിയൻ ചരക്കുകപ്പലിലെ കണ്ടെയ്നറുകളില്‍ എന്തൊക്കെയുണ്ടായിരുന്നുവെന്ന വിവരങ്ങള്‍ പുറത്ത്. പതിമൂന്ന് കണ്ടെയ്നറുകളില്‍ കാത്സ്യം കാർബൈഡും അറുപത് കണ്ടെയ്നറുകളില്‍ പോളിമർ അസംസ്‌കൃത വസ്തുക്കളുമായിരുന്നു.
കാല്‍സ്യത്തിന്റെയും കാർബണിന്റെയും സംയുക്തമായ കാല്‍സ്യം കാർബൈഡ് വെള്ളവുമായി ചേർന്നാല്‍ അസറ്റലിൻ വാതകമുണ്ടാകും. ഇത് പെട്ടെന്നു തീപിടിക്കും. മാത്രമല്ല മനുഷ്യ ശരീരത്തിനും ഹാനികരമാണ്. കപ്പലില്‍ 643 കണ്ടെയ്നറുകളാണ് ഉണ്ടായിരുന്നതെന്ന് സർക്കാർ പറയുമ്പോഴും 640 കണ്ടെയ്നറുകളിലെ വിവരങ്ങളാണ് കപ്പല്‍ അധികൃതർ കൈമാറിയിട്ടുള്ളതെന്നാണ് വിവരം.
ക്യാഷ് എന്നെഴുതിയ നാല് കണ്ടെയ്നറുകളില്‍ കശുവണ്ടിയായിരുന്നു. 46 കണ്ടെയ്നറുകളില്‍ തേങ്ങയും കശുവണ്ടിയുമായിരുന്നു. 39 കണ്ടെയ്നറുകളില്‍ തുണി നിർമാണത്തിനുള്ള പഞ്ഞിയായിരുന്നു. 87 കണ്ടെയ്നറുകളില്‍ തടികളായിരുന്നു.
കപ്പല്‍ അപകടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാൻ നേരത്തെ ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. സമുദ്ര – തീരദേശ ആവാസ വ്യവസ്ഥയെ കപ്പല്‍ അപകടം എങ്ങനെ ബാധിച്ചുവെന്ന് അറിയിക്കണം. വിഷയത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ നടപടി തുടങ്ങിയെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
കപ്പല്‍ അപകടത്തില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ടിഎൻ പ്രതാപനാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹർജി സമർപ്പിച്ചത്. അപകടത്തെ തുടർന്നുള്ള മാലിന്യം നീക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. മത്സ്യത്തൊഴിലാളികള്‍ക്കായി നഷ്‌ടപരിഹാര – പുനരധിവാസ പദ്ധതി നടപ്പാക്കണമെന്നും ഹർജിയിലുണ്ട്. പരിസ്ഥിതി ആഘാതം വിലയിരുത്താൻ ഉന്നതാധികാര – വിദഗ്ദ്ധ സമിതിയെ നിയോഗിക്കണം. കപ്പല്‍ കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു.