കണ്ണൂർ: മുസ് ലിം നിയമപ്രകാരം ഖുൽഅ് ചെയ്ത് വിവാഹബന്ധം വേർപെടുത്തിയ ഭാര്യ നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നൽകണമെന്നും വിവാഹസമയത്ത് ഭർത്താവ് നൽകിയ സ്വർണാഭരണങ്ങളോ അതിന്റെ വിലയോ തിരിച്ചുനൽകണമെന്നും കണ്ണൂർ കുടുംബകോടതി ഉത്തരവിട്ടു. മഹ്ർ ഉൾപ്പെടെ 75.524 ഗ്രാം സ്വർണമോ 7,22,212 രൂപയോ നൽകണമെന്നാണ് ഉത്തരവ്. ചാല സ്വദേശി നൽകിയ കേസിലാണ് ജഡ്ജി ആർ.എൽ. ബൈജു ഉത്തരവിട്ടത്.
2022 ജൂൺ 17ന് ആണ് ഹരജിക്കാരൻ പാപ്പിനിശ്ശേരി സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തത്. വിവാഹസമയത്ത് ന്യൂസിലൻഡിൽ ജോലി ചെയ്യുകയായിരുന്നു ഹരജിക്കാരൻ. വിവാഹശേഷം ഭാര്യയെ മുൻധാരണ പ്രകാരം ന്യൂസിലൻഡിലേക്ക് കൊണ്ടുപോകാൻ എല്ലാ ഒരുക്കങ്ങളും ചെയ്ത് വിമാന ടിക്കറ്റുകൾ ഉൾപ്പെടെ എടുത്തശേഷം ഭാര്യ അവിടേക്ക് പോകാൻ വിസമ്മതിച്ചു. പിന്നീട് ഖുൽഅ് നിയമപ്രകാരം വിവാഹബന്ധം വേർപെടുത്തിയതായി അറിയിക്കുകയായിരുന്നു എന്നാണ് പരാതി. വിവാഹബന്ധം വേർപെടുത്തിയശേഷം എതിർകക്ഷിയായ ഭാര്യ മറ്റൊരാളെ വിവാഹം ചെയ്തു. തുടർന്നാണ് കുടുംബകോടതിയിൽ കേസ് നൽകിയത്. ഹരജിക്കാരനുവേണ്ടി അഡ്വ. പി.പി. മുബശ്ശിറലി ഹാജറായി.
Mediawings:

