ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ ആറ് എംഎല്‍എമാരെയും രണ്ട് സ്വതന്ത്രരെയും മറുകണ്ടം ചാടിച്ചതിന് പിന്നാലെ ബിജെപിക്ക് തിരിച്ചടി.15 ബിജെപി എംഎല്‍എമാരെ സ്പീക്കർ സസ്‌പെൻഡ് ചെയ്തു. പ്രതിപക്ഷ നേതാവ് ജയ്‌റാം ഠാക്കൂർ ഉള്‍പ്പെടെയുള്ള എംഎല്‍എമാരെയാണ് സസ്‌പെൻറ് ചെയ്തത്. നിയസഭയില്‍ വോട്ടെടുപ്പ് വേണമന്ന് ബിജെപി ആവശ്യം ഉന്നയിച്ചിരിക്കെയാണ് സ്പീക്കറുടെ അപ്രതീക്ഷിത നടപടി. ഇന്നലെ വോട്ടെടുപ്പിനിടെ നിയമസഭയില്‍ പ്രതിപക്ഷം ബഹളം വെച്ചിരുന്നു. ഇതിന്റെ പേരിലാണ് നടപടിയെന്നാണ് വിവരം.
ആകെ 25 എംഎല്‍എമാരാണ് ഹിമാചല്‍പ്രദേശില്‍ പ്രതിപക്ഷമായ ബിജെപിക്കുള്ളത്. 14 പേരെ സസ്‌പെൻറ് ചെയ്തതോടെ അംഗ സംഖ്യ 10 ആയി. ആറ് എംഎല്‍എമാർ കൂറുമാറി മറുകണ്ടം ചാടിയതോടെ ബിജെപി സർക്കാരുണ്ടാക്കാൻ നീക്കം തുടങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസിന് തിരിച്ചടി നല്‍കിക്കൊണ്ട് ഒരു മന്ത്രിയും രാജിവെച്ചു. വിക്രമാദിത്യ സിങ് ആണ് മന്ത്രി സ്ഥാനം രാജി വെച്ചത്. മുഖ്യമന്ത്രി പദത്തിനായുളള ചരട് വലിയുടെ ഭാഗമാണ് വിക്രമാദിത്യ സിങിന്റെ രാജിയെന്നാണ് വിലയിരുത്തല്‍. സുഖു സർക്കാരിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് മുൻമുഖ്യമന്ത്രി വീരഭദ്രസിങിൻറെ മകൻ വിക്രമാദിത്യ സിങ്.
സുഖ്‌വീന്ദർ സിങ് സുഖു സർക്കാരിന് അധികാരത്തില്‍ തുടരാൻ അവകാശം ഇല്ലെന്ന് തുറന്നടിച്ചുകൊണ്ടാണ് വിക്രമാദിത്യ സിങിന്റെ രാജി. എംഎല്‍എമാരെ കേള്‍ക്കാൻ മുഖ്യമന്ത്രി തയ്യാറായിരുന്നില്ലെന്ന് വിക്രമാദിത്യ സിങ് കുറ്റപ്പെടുത്തി.’വീരഭദ്ര സിങിൻറെ സ്മരണയിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. തെരഞ്ഞെടുപ്പിന് മുൻപ് വീരഭദ്ര സിങിൻറെ ചിത്രം വച്ച് പത്ര പരസ്യം പാർട്ടി നല്‍കി. കഴിഞ്ഞ ഒരു വർഷം സുഖു സർക്കാരിൻറെ പ്രവർത്തനങ്ങളില്‍ വലിയ വീഴ്ചകള്‍ ഉണ്ടായി. അതിന്റെ പര്യവസാനമാണ് ഇന്നലെ സംഭവിച്ചതെന്നും’ വിക്രമാദിത്യ സിങ് പ്രതികരിച്ചു.