വാഹനത്തിലിരുന്ന് വാക്സിൻ സ്വീകരിക്കാവുന്ന ഡ്രൈവ് ത്രൂ വാക്സിൻ തിരുവനന്തപുരം വിമൻസ് കോളേജിൽ പ്രവർത്തനം തുടങ്ങി. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്സിനേഷൻ സെന്ററിന് മികച്ച പ്രതികരണമാണ് ആദ്യ ദിനം തന്നെ ലഭിച്ചത്. സ്വന്തം വാഹത്തിലും, ഓട്ടോറിക്ഷ, ടാക്സികളിൽ എത്തി നിരവധി പേരാണ് അതിൽ ഇരുന്ന് തന്നെ വാക്സിൻ സ്വീകരിച്ചത്.
ഓണം അവധി ദിവസങ്ങളിൽ പരമാവധി ആളുകൾക്ക് വാക്സിനേഷൻ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. വാക്‌സിനേഷൻ സെന്ററിലേക്ക് വരുന്ന വാഹനത്തിലിരുന്ന് വാക്സിൻ സ്വീകരിക്കാം എന്നതാണ് ഈ ഡ്രൈവിന്റെ പ്രത്യേകത. വാഹനത്തിൽ തന്നെ ഒബ്സർവേഷൻ പൂർത്തിയാക്കാനും സാധിക്കും.
വാക്സിനേഷൻ പ്രക്രിയകൾക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ വാഹനത്തിനു സമീപത്തേക്ക് എത്തി നടപടികൾ സ്വീകരിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നത്. മറ്റ് ജില്ലകളിലും ഇതേ മാതൃക പിന്തുടരുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.
മികച്ച മാതൃകയാണ്. ജനങ്ങളും മികച്ച രീതിയിലാണ് പ്രതികരിക്കുന്നത്. കേന്ദ്ര സർക്കാർ കൃത്യമായി വാക്സിൻ ലഭ്യമാക്കും എന്ന് അറിയിച്ചിട്ടുണ്ട്. സെപ്തംബറിന് മുൻപ് ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കുമെന്നും വീണ ജോർജ് പറഞ്ഞു.