കേരളത്തിലെ ഉള്‍പ്പെടെ 98 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്നിറങ്ങും; ഏപ്രില്‍ 4 വരെ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം

കേരളം അടക്കം രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും.ഏപ്രില്‍ നാല് വരെ സ്ഥാനാർത്ഥികള്‍ക്ക് നാമ നിർദ്ദേശ പത്രിക സമർപ്പിക്കാം. കേരളത്തിലെ 20 മണ്ഡലങ്ങള്‍ ഉള്‍പ്പെടെ 98 മണ്ഡലങ്ങളില്‍ ഏപ്രില്‍ 26 ന് ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമ നിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് തുടങ്ങും. ഈ മാസം 30 ആണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. 102 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്സവാഘോഷം കണക്കിലെടുത്ത് ബീഹാറില്‍ ഇന്നും നാമനിർദ്ദേശപത്രിക സമർപ്പിക്കാനാകും.

കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂർത്തിയായെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്ത് 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്കു മുമ്പാകെയാണ് പത്രിക സമർപ്പിക്കേണ്ടത്. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. ഏപ്രില്‍ നാലിനാണ് അവസാന തീയതി. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടാണ്. കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി എം.മുകേഷ് എംഎല്‍എ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാവിലെ 11ന് വരണാധികാരിക്ക് പത്രിക നല്‍കും. പത്തരയോടെ ഹൈസ്കൂള്‍ ജംഗ്ഷനിലുള്ള സിഐടിയു ഓഫീസില്‍ നിന്ന് മുന്നണി നേതാക്കള്‍ക്കും പ്രവർത്തകർക്കുമൊപ്പം നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ പുറപ്പെടും. മത്സ്യത്തൊഴിലാളികളാണ് സ്ഥാനാർത്ഥിക്ക് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത്.

spot_img

Related Articles

Latest news