ന്യൂഡൽഹി : രാജ്യത്ത് പെട്രോളിനും ഡീസലിനും എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ രണ്ട് രൂപ വർധിപ്പിച്ചു. ചില്ലറ വില്‍പ്പനയെ ബാധിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാർ വിശദീകരണം.
അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില കുറഞ്ഞ സമയമായതിനാല്‍ കൂട്ടിയ എക്സൈസ് ഡ്യൂട്ടി കമ്പനികളിൽ നിന്ന് ഈടാക്കും. അതിനാൽ ചില്ലറ വില്‍പ്പനയില്‍ ഇത് ബാധിക്കില്ലെന്നാണ് വിശദീകരണം.
എക്സൈസ് ഡ്യൂട്ടി കൂടിയെങ്കിലും അന്താരാഷ്ട്ര വിപണയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ് നിൽക്കുന്നതിനാല്‍ മാത്രമാണ് ഇത് ചില്ലറ വിൽപ്പനയെ ബാധിക്കാത്തത്. എന്നാല്‍, ഈ സാഹചര്യത്തിന് എന്തെങ്കിലും മാറ്റം വന്നാല്‍ അത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കും.
അന്താരാഷ്ട്ര വിപണയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതിനാല്‍ സ്വാഭാവികമായി പെട്രോളിനും ഡീസലിനും വില കുറയേണ്ടതാണ്. എന്നാല്‍, കൂടുതല്‍ വരുമാനം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ എക്സൈസ് ഡ്യുട്ടി കൂട്ടിയതിനാല്‍ ആ കുറവ് ജനങ്ങൾക്ക് ലഭിക്കില്ല.
അമേരിക്കൻ ഭരണകൂടത്തിൻ്റെ പ്രതികാര തീരുവകൾ മൂലം ആഗോള വ്യാപാര യുദ്ധം ഉണ്ടാകുമോ എന്ന ഭീതി നിലനിൽക്കുന്നതിനാൽ ആഗോള അസംസ്കൃത എണ്ണ വില കുറഞ്ഞ് വരുന്ന സമയത്താണ് ഈ നടപടി.
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിൻ്റെ തീരുവകളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം നിലനിൽക്കുന്ന ഈ സമയത്തെ ഈ തീരുമാനം ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്.