കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികള്‍ക്ക് രാജ്യം വിടുന്നതിന് തൊഴിലുടമകളില്‍ നിന്ന് എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കി.നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്ന സർക്കുലർ ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അല്‍ യൂസഫ് പുറത്തിറക്കിയിട്ടുണ്ട്. പുതിയ എക്സിറ്റ് പെർമിറ്റ് നിയമം അനുസരിച്ച് ഇതുവരെ 22000 പെർമിറ്റുകള്‍ ഇഷ്യൂ ചെയ്തതായി അധികൃതർ അറിയിച്ചു. എക്സിറ്റ് പെർമിറ്റ് ഇല്ലാത്ത വിദേശികള്‍ക്ക് നാളെ മുതല്‍ യാത്രാനുമതി നിഷേധിക്കും.
തൊഴിലുടമയാണ് അനുമതിപത്രം നല്‍കുന്നതെങ്കിലും നടപടിക്രമം ഓണ്‍ലൈനായി പൂർത്തിയാക്കണമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. അഷല്‍ പ്ലാറ്റ്ഫോം വഴിയോ സഹേല്‍ ആപ്ലിക്കേഷൻ വഴിയോ ഉള്ള ഓട്ടോമേറ്റഡ് സംവിധാനങ്ങളിലൂടെയാണ് പെർമിറ്റുകള്‍ നല്‍കിയത്. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഈ സംഖ്യ ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതേസമയം സ്വന്തം സ്പോണ്‍സർഷിപ്പിലുള്ള വിദേശികള്‍ക്ക് എക്സിറ്റ് പെർമിറ്റ് ആവശ്യമില്ലെന്ന് മാനവശേഷി സമിതി അറിയിച്ചു. സൗദിക്കു പുറമെ രണ്ടാമത്തെ ജിസിസി രാജ്യമാണ് സ്വകാര്യ മേഖലയിലുള്ള വിദേശികള്‍ക്ക് രാജ്യം വിടുന്നതിന് എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കുന്നത്.