തിരുവനന്തപുരം: ഇരുപത് ദിവസത്തോളമായി തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ് 35 ബിയുടെ അറ്റകുറ്റപ്പണിക്കായി ബ്രിട്ടണിൽ നിന്നുള്ള സംഘമെത്തി.ബ്രിട്ടിഷ് വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനമായ എയർബസ് 400 വിമാനത്തിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് എൻജിനിയർമാർ എത്തിയത്. സംഘത്തിൽ വ്യോമസേനയിലെ പതിനേഴ് സാങ്കേതിക വിദഗ്ധർ ഉണ്ട്. സാങ്കേതിക പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ചരക്ക് വിമാനത്തിൽ യുദ്ധവിമാനം ചിറകുകൾ അഴിച്ചു മാറ്റി ട്രാൻസ്പോർട്ട് വിമാനത്തിൽ ബ്രിട്ടനിലേക്ക് കൊണ്ടുപോകും.
കേരളതീരത്തു നിന്ന് 100 നോട്ടിക്കൽ മൈൽ അകലെ വിമാനവാഹിനി കപ്പലിൽ നിന്ന് പറന്നുയർന്ന യുദ്ധവിമാനത്തിന് പ്രക്ഷുബ്ധമായ കടലും കാറ്റും കോളും നിറഞ്ഞ കാലാവസ്ഥയുമാണ് തിരിച്ചിറക്കലിന് പ്രതിസന്ധി സൃഷ്ടിച്ചത്.
ഏറെനേരം ആകാശത്ത് വട്ടമിട്ടു പറന്ന വിമാനത്തിന് ഒടുവിൽ ഇന്ത്യൻ പ്രതിരോധ വകുപ്പിന്റെ അനുമതിയോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തേണ്ടി വന്നു. ഇന്ധനം കുറഞ്ഞതിനെത്തുടർന്ന് ഇന്ധനം നിറച്ചു. ഞായറാഴ്ച പറന്നുയരാൻ തീരുമാനിച്ചെങ്കിലും യന്ത്ര തകരാർ കാരണം സാധിച്ചില്ല. വിമാനത്തിന്റെ പരിഹരിച്ചു തിരികെ കൊണ്ടു പോകാൻ ബ്രിട്ടീഷ് കപ്പലിൽ നിന്ന് സൈനിക ഹെലികോപ്റ്ററും സാങ്കേതിക സംഘവും എത്തി. എന്നാൽ സാങ്കേതിക തകരാർ പരിഹരിക്കാൻ ആയിട്ടില്ല.