ഉത്തർപ്രദേശില്‍ ലാൻഡിങ്ങിനിടെ സൗദി വിമാനത്തിന് സാങ്കേതിക തകരാർ. ലക്നൗ വിമാനത്താവളത്തില്‍ ലാൻഡ് ചെയ്ത വിമാനത്തിന്റെ ചക്രത്തില്‍ നിന്ന് പുക ഉയരുകയും തീപ്പൊരി ഉണ്ടാവുകയും ചെയ്തു.വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതർ.
സാഹചര്യം മനസ്സിലാക്കിയ പൈലറ്റ് ഉടൻ വിമാനം നിർത്തി യാത്രക്കാരെ ഒഴിപ്പിച്ചു. ലഖ്നൗവിലെ ചൗധരി ചരണ്‍ സിങ് വിമാനത്താവളത്തില്‍ ഇറങ്ങുമ്പോഴാണ് സംഭവം. പ്രശ്നം ശ്രദ്ധയില്‍പ്പെട്ടതോടെ അടിയന്തര നടപടികള്‍ അഗ്നിശമന സേന അധികൃതർ സ്വീകരിക്കുകയായിരുന്നു.
242 ഹജ്ജ് തീർഥാടകരുമായി ജിദ്ദയില്‍നിന്നെത്തിയ സൗദി എയർലൈൻസ് എസ്.വി.-3112 വിമാനത്തില്‍നിന്നാണ് ലാൻഡിങ്ങിനിടെ തീയുയർന്നത്. ഉടൻതന്നെ എയർ ട്രാഫിക് കണ്‍ട്രോളറെ വിവരമറിയിച്ചു. പിന്നാലെ അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. ഏകദേശം 20 മിനിറ്റ് നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാനായത്. രാവിലെ 6.30 ലാൻഡ് ചെയ്യുന്നതിനിടെയാണ് സംഭവം.