അരീക്കോട് തെരട്ടമ്മൽ ഗ്രൗണ്ടിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റിനിടയിൽ വെടിക്കെട്ട് അപകടത്തിൽ 58 പേർക്ക് പരുക്ക്. ഇന്നലെ രാത്രി എട്ടിനായിരുന്നു അപകടം. ആയിരങ്ങളാണ് ഗാലറിയിൽ തിങ്ങിനിറഞ്ഞിരുന്നത്.
വെടിക്കെട്ട് പ്രയോഗം അബദ്ധത്തിൽ ഇവർക്കിടയിലേക്ക് ദിശതെറ്റി എത്തുകയായിരുന്നു. അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ 58 പേരെയും പ്രവേശിപ്പിച്ചു. തീപൊള്ളലേറ്റാണ് പരുക്ക്. പരുക്കുകൾ ഗുരുതരമല്ല.
ഒരു മാസം നീണ്ടുനിന്ന ടൂർണമെന്റിന്റെ ഫൈനൽ മത്സരമായിരുന്നു ഇന്നലെ യുനൈറ്റഡ് എഫ്‌സി നെല്ലിക്കുത്തും കെ.എം.ജി മാവൂരും തമ്മിലായിരുന്നു മത്സരം. മത്സരം ആരംഭിക്കുന്നതിന് മുൻപ് താരങ്ങളെ മൈതാനത്തേക്ക് വരവേൽക്കാൻ വെടിക്കെട്ട് ആരംഭിച്ചു. ആകാശത്ത് ഉയർന്ന് പൊട്ടുന്ന പടക്കത്തിന്റെ വലിയ പെട്ടി സ്റ്റേഡിയത്തിനു നടുവിലായിരുന്നു സ്ഥാപിച്ചത്.
വെടിക്കെട്ട് ആരംഭിച്ചതോടെ പെട്ടി മറിഞ്ഞു വീണു പടക്കങ്ങൾ ഗാലറികളിലേക്കു എത്തി കത്തുകയായിരുന്നു.
പത്തുമിനുട്ടോളം പടക്കങ്ങൾ ഗാലറിയുടെ പല ഭാഗങ്ങളിലായി പൊട്ടിച്ചിതറി. ഉടനെ പരുക്കേറ്റവരെ ആശുപത്രികളിലേക്കു മാറ്റി ഒരു മണിക്കൂറിനു ശേഷം കളി പുനരാരംഭിക്കാൻ നീക്കം നടന്നെങ്കിലും സംഘാടക പിഴവിൽ കാണികൾ പ്രതിഷേധിച്ചു. ഇതോടെ മത്സരം മറ്റൊരുദിവസത്തേക്ക് മാറ്റിവെച്ചതായി സംഘാടകർ അറീയിക്കുകയായിരുന്നു.