എംടിയുടെ വീട്ടിലെ മോഷണക്കേസില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട് : പ്രശസ്ത സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ വീട്ടിലെ മോഷണക്കേസില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍.എംടിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്നവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഇന്നലെ രാത്രി നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരുകയാണ്.

നടക്കാവ് കൊട്ടാരം റോഡിലെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 26 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടെന്ന പരാതിയിലാണ് നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. കുടുംബവുമായി അടുത്ത് ഇടപഴകിയവരെ പൊലീസ് ചോദ്യം ചെയ്തതിനു പിന്നാലെയാണ് ജോലിക്കാരെ കസ്റ്റഡിയിലെടുത്തത്.

സ്വര്‍ണ മാലകള്‍, വള, കമ്മലുകള്‍, ഡയമണ്ട് പതിച്ച കമ്മലുകള്‍, മരതകം പതിച്ച ലോക്കറ്റ് എന്നിവയടക്കം 15 ലക്ഷത്തോളം രൂപയുടെ ആഭരണങ്ങളാണു നഷ്ടമായത്. പല ഘട്ടങ്ങളിലായി മോഷണം നടന്നതായാണു കുടുംബം മൊഴി നല്‍കിയിരിക്കുന്നത്. സെപ്റ്റംബര്‍ 22നും 30നും ഇടയിലായിരിക്കണം മോഷണം നടന്നതെന്നും മൊഴി നല്‍കി.

ആഭരണങ്ങള്‍ കാണാതായതു ശ്രദ്ധയില്‍പെട്ടപ്പോള്‍ മകളുടെ ബാങ്ക് ലോക്കറിലോ മറ്റോ മാറി വച്ചതാകാമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, ഈ ലോക്കര്‍ പരിശോധിച്ചപ്പോള്‍ സ്വര്‍ണം ഇല്ലെന്നു മനസ്സിലായതോടെയാണു പൊലീസില്‍ പരാതി നല്‍കിയത്.

വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. നടക്കാവ് സിഐ എന്‍.പ്രജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

spot_img

Related Articles

Latest news