പതിനാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം വയലില്‍ കുഴിച്ചിട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍.നോർത്ത് ത്രിപുരയിലെ പാനിസാഗർ പ്രദേശത്താണ് സംഭവം. അയല്‍വാസിയായ യുവാവാണ് കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ അസമിലെ നിലംബസാറില്‍ നിന്നാണ് പിടികൂടിയത്.
ശനിയാഴ്ചയാണ് സംഭവം. കുഞ്ഞുമായി പുറത്തുപോയിട്ട് വരാമെന്ന് പറഞ്ഞാണ് പ്രതി കുഞ്ഞിനെ മാതാവിനടുത്തുനിന്നും എടുത്തുകൊണ്ടുപോയത്. മൂന്ന് മണിക്കൂർ കഴിഞ്ഞിട്ടും മടങ്ങിവരാത്തതിനെ തുടർന്ന് വീട്ടുകാർ ആശങ്കയിലായി. തുടർന്ന് ഗ്രാമവാസികളെല്ലാം ചേർന്ന് കുഞ്ഞിനുവേണ്ടി തിരച്ചിലാരംഭിച്ചു. തുടർന്ന് വയലില്‍ കുഴിച്ചിട്ട നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അസമില്‍ നിന്നും പിടികൂടിയത്. ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, പോസ്റ്റ്മോർട്ടത്തിനുശേഷം കുഞ്ഞിന്റെ മൃതദേഹം കുടുംബത്തിനു കൈമാറി.