തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളില്‍ കുട്ടികള്‍ക്ക് സൗജന്യമായി ഒപി ടിക്കറ്റ് നല്‍കുന്നത് നിർത്തിവച്ചു.നവജാത ശിശുക്കള്‍ മുതല്‍ 18 വയസു വരെയുള്ളവർ അഞ്ച് രൂപ നല്‍കി വേണം ഒപി ടിക്കറ്റെടുക്കാൻ.
ആരോഗ്യ കിരണം പദ്ധതി മുടങ്ങിയതോടെയാണ് ഒപി ടിക്കറ്റിന് പണമടക്കേണ്ട സാഹചര്യമുണ്ടായത്. രണ്ട് വർഷത്തോളമായി പദ്ധതി മുടങ്ങിയിട്ട്. സർക്കാർ പണം നല്‍കാതെ വന്നതോടെ കുട്ടികള്‍ക്കുള്ള വിവിധ സൗജന്യ പരിശോധനകളും മുടങ്ങി. സർക്കാർ ആശുപത്രികളുമായി കരാറിലേർപ്പെട്ടിരുന്ന ലാബുകളും മറ്റ് സ്ഥാപനങ്ങളും കരാർ അവസാനിപ്പിച്ചു.
കേന്ദ്രസർക്കാരിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ APL, BPL വ്യത്യാസമില്ലാതെ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതിയാണ് ആരോഗ്യ കിരണം. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സർക്കാർ ആശുപത്രികളില്‍ കുട്ടികള്‍ക്ക് ഒപി ടിക്കറ്റ് സൗജന്യമാക്കിയിരുന്നത്. സൗജന്യ ചികിത്സ മുടങ്ങിയിട്ട് മാസങ്ങള്‍ ആയെങ്കിലും ആശുപത്രികളില്‍ ഒപി ടിക്കറ്റിന് പണം ഈടാക്കിയിരുന്നില്ല. ആരോഗ്യ കിരണം പദ്ധതിയിലൂടെയുളള പണം പൂർണമായും നിലച്ചതോടെ അതും അവസാനിപ്പിച്ചിരിക്കയാണ്.