പതിവ് തെറ്റിച്ച്‌ സ്വര്‍ണവില; യുദ്ധകാര്‍മേഘങ്ങള്‍ക്കിടയിലും നേരിയ ആശ്വാസം, കാരണമിതാണ്, കേരളത്തില്‍ വില ഇങ്ങനെ

സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും ഇടിഞ്ഞു. ഗ്രാമിന് 180 രൂപ താഴ്ന്ന് 14,820 രൂപയും പവന് 1,440 രൂപ ഇടിഞ്ഞ് 1,18,560 രൂപയുമായി.

18 കാരറ്റിന് 150 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാം വില 12,175 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 9,480 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 6,115 രൂപയുമാണ് ഇന്ന് വില.

വെള്ളി വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 280 രൂപയായി.

ഡോളര്‍ കരുത്തും

രാജ്യാന്തര സ്വര്‍ണ വിലയിടിവാണ് ഇടിവാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ഔണ്‍സ് സ്വര്‍ണ വില ഇന്ന് 1.50 ശതമാനം ഇടിഞ്ഞ് 5,091 ഡോളറിലെത്തി. ഇന്നലെ 5,193 ഡോളര്‍ വരെഎത്തിയ ശേഷമാണ് ഇടിവ്.

റഷ്യയും പോളണ്ടും സ്വര്‍ണം വില്‍ക്കുന്നതും ഡോളര്‍ കരുത്താര്‍ജിച്ചതും ദുബായിയിലെ വ്യാപാര പ്രതിസന്ധിയുമാണ് സ്വര്‍ണത്തെ താഴ്ത്തുന്നത്. ഡോളര്‍ മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി.

ഇറാനുമായുള്ള അമേരിക്ക-ഇസ്രായേല്‍ യുദ്ധം വ്യാപിച്ചതോടെ ക്രൂഡ് ഓയില്‍ വില 20 ശതമാനത്തിലധികം വര്‍ദ്ധിച്ച്‌ ബാരലിന് 110 ഡോളറിന് മുകളിലായി. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം തടസപ്പെടുമെന്ന ആശങ്കയെത്തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലെ പ്രധാന എണ്ണ ഉല്‍പാദകര്‍ വിതരണം വെട്ടിക്കുറച്ചതാണ് ഈ വിലക്കയറ്റത്തിന് കാരണമായത്.

അതേസമയം, അമേരിക്കയിലെ പുതിയ തൊഴില്‍ വിപണി കണക്കുകള്‍ പുറത്തുവന്നതോടെ വിപണി ജാഗ്രതയിലാണ്. ഫെബ്രുവരിയില്‍ 92,000 തൊഴിലവസരങ്ങള്‍ കുറഞ്ഞത് സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയായി നിക്ഷേപകര്‍ കാണുന്നു.

ഇതോടൊപ്പം വര്‍ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും എണ്ണവില വര്‍ധനയും പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ കൂട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിക്ഷേപകര്‍ സുരക്ഷിതമായ ആസ്തികളിലേക്ക് മാറുന്നതായാണ് കാണുന്നത്. അനിശ്ചിതത്വത്തിന്റെ ഈ കാലഘട്ടത്തില്‍ സ്വര്‍ണം വീണ്ടും നിക്ഷേപകരുടെ പ്രധാന ആകര്‍ഷണമായി മാറാനാണ് സാധ്യത. അങ്ങനെ വന്നാല്‍ സ്വര്‍ണത്തിന്റെ ഡിമാന്റ് കൂടുകയും വില വീണ്ടും ഉയരുകയും ചെയ്യും.

ഒരുപവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത്

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,18,560 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് ആഭരണത്തിന് വില നിശ്ചയിക്കുന്നത്. ഇതു പ്രകാരം അഞ്ച് ശതമാനം പണിക്കൂലി കണക്കാക്കിയാല്‍ പോലും 1,22,170 രൂപയാകും. കൂടുതല്‍ പണിക്കൂലിയുള്ള ആഭരണമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ അതിന് ആനുപാതികമായി വിലയും വര്‍ധിക്കും.

spot_img

Related Articles

Latest news