പീഡാനുഭവ സ്മരണയില്‍ ഇന്ന് ദുഃഖവെള്ളി

ലോകരുടെ മുഴുവന്‍ പാപവും ഏറ്റുവാങ്ങി ക്രിസ്തു സഹിച്ച പീഡാസഹനത്തെ ഓര്‍മിപ്പിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു.

ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ക്ക് ഇത് ദുഃഖത്തിന്റെയും അനുതാപത്തിന്റെയും ദിവസമാണ്. നിസ്വാര്‍ഥതയേയും സ്‌നേഹത്തേയും ത്യാഗത്തേയും പ്രതീകവല്‍ക്കരിക്കുന്ന ദിനമായ ഇന്ന് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും.

പീലാത്തോയിന്റെ അരമനയില്‍ നിന്നാരംഭിച്ച വിചാരണയും ക്രിസ്തുവിന്റെ കുരിശ് ചുമന്നുള്ള പീഢാനുഭവ യാത്രയും കാല്‍വരി മലമുകളിലെ ജീവാര്‍പ്പണവും ഉള്‍ക്കൊള്ളുന്ന പീഢാനുഭവ ചരിത്രവായനയാണ് ഇന്ന് ദേവാലയങ്ങളില്‍ നടക്കുന്ന പ്രധാന ശുശ്രുഷകള്‍.

ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണകള്‍ ഉണര്‍ത്തുന്ന ദിനമായതിനാല്‍ ക്രിസ്ത്യാനികള്‍ ദുഃഖവെള്ളിയെ പുണ്യദിനമായി കാണുന്നതിനാലാണ് ഈ ദിനത്തെ ഗുഡ് ഫ്രൈഡേ എന്ന് വിളിക്കുന്നത്. നല്ലത് എന്ന അര്‍ഥത്തിലല്ല പുണ്യമായത് എന്ന അര്‍ഥത്തിലാണ് ഗുഡ് എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ദുഃഖവെള്ളിക്ക് ശേഷം മാനവരാശിക്കാകെ ദുഃഖമൊഴിഞ്ഞ പുതിയ തുടക്കമുണ്ടാകുമെന്ന പ്രതീക്ഷയും ഈ ദിനം ഓര്‍മിപ്പിക്കുന്നുമുണ്ട്.

രണ്ട് വര്‍ഷത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്ന പശ്ചാത്തലത്തില്‍ ഇന്ന് വലിയ കൂട്ടം വിശ്വാസികളാണ് ഇന്ന് ക്രിസ്തുവിന്റെ പീഡാനുഭവ വേളയെ അനുസ്മരിച്ച് ദേവാലയത്തില്‍ പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കായി എത്തുക.

കേരളത്തിലെ ദേവാലയങ്ങളില്‍ ഇന്ന് വൈകീട്ട് നഗരികാണിക്കല്‍ പ്രദക്ഷിണം നടക്കും. ക്രിസ്തുവിന്റെ പീഡാനുഭവത്തെ സ്മരിച്ചുകൊണ്ടുള്ള കുരിശിന്റെ വഴിയാണ് നഗരികാണിക്കല്‍ പ്രദക്ഷിണത്തിലെ പ്രധാന പ്രാര്‍ത്ഥനാ ചടങ്ങ്.

spot_img

Related Articles

Latest news