ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ സർക്കാർ സഹായം നൽകുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലുമാണ് ഇന്നലെ ഉച്ചയോടെ ഉരുൾപൊട്ടലുണ്ടായത്. അപകടത്തിൽ ഒരു കുടുംബത്തിലെ ആറ് പേരും മരണപെട്ടു. ഇടുക്കി കൊക്കയാറിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. 40 അംഗ സൈന്യം ഇവിടെ രക്ഷാപ്രവർത്തനത്തിനെത്തിയിട്ടുണ്ട്. കൂട്ടിക്കൽ മേഖലയിൽ വൻ നാശനഷ്ടമാണുണ്ടായിട്ടുള്ളത്.
അതേസമയം, കോട്ടയത്തെ കൂട്ടിക്കല്‍ പഞ്ചായത്ത് ഒറ്റപ്പെട്ട നിലയിലാണ് കൂട്ടിക്കലിലെ ഉരുള്‍പൊട്ടലില്‍ നാല് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. അങ്കമാലിയിലും നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു. കോട്ടയം ജില്ലയില്‍ 33 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കില്‍ 19ഉം മീനച്ചില്‍ താലൂക്കില്‍ 13ഉം ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.