തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണജോർജിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്നും സംസ്ഥാന വ്യാപക പ്രതിഷേധം. വിവിധ ജില്ലകളിലെ ഡിഎംഒ ഓഫീസിലേക്ക് നടത്തിയ പ്രതിപക്ഷ സംഘടനകളുടെ മാർച്ചില്‍ സംഘർഷമുണ്ടായി.മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധവും സംഘർഷത്തില്‍ കലാശിച്ചു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
പ്രവർത്തകർ പിരിഞ്ഞുപോകാൻ തയാറാകാതിരുന്നതോടെ പോലീസ് ലാത്തി വീശി. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.
കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ഡിഎംഒ ഓഫീസിലേക്ക് നടത്തിയ മാർച്ചും സംഘർഷത്തില്‍ കലാശിച്ചു.
മാർച്ച് തടഞ്ഞ പൊലീസ് പ്രവർത്തകർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ കണ്ണൂർ- തളിപ്പറമ്പ് ദേശീയ പാത ഉപരോധിക്കുകയാണ്. സംഘർഷത്തില്‍ തളിപ്പറമ്പ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് പ്രജീഷിന് തലയ്ക്ക് പരിക്കേറ്റു. വയനാട് മെഡിക്കല്‍ കോളജില്‍ റീത്ത് വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കെട്ടിടം തകർന്നുവീണ് വീട്ടമ്മ ബിന്ദു മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നത്.