തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷത്തിനുമുന്നോടിയായി ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഇന്നും നാളെയും മദ്ധ്യ-തെക്കൻ ജില്ലകളില്‍ പരക്കെ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലർട്ടാണ്. നാളെ തിരുവനന്തപുരം മുതല്‍ തൃശൂർ വരെയുള്ള ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന ദിവസത്തോടെ തെക്ക് -പടിഞ്ഞാറൻ കാലവർഷം വിടവാങ്ങും. തുലാവർഷത്തിനുള്ള അന്തരീക്ഷഘടകങ്ങള്‍ അനുകൂലമാണ്. ഈ ദിവസങ്ങളില്‍ ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്.
ഇന്ന് കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ ഇക്കുറി തുലാവർഷം തുടക്കത്തില്‍ തന്നെ കനക്കാനാണ് സാദ്ധ്യത. തുലാവർഷത്തിന്റെ തുടക്കത്തില്‍ തന്നെ ചക്രവാത ചുഴി രൂപപ്പെട്ടതും ഇത് അറബിക്കടലില്‍ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുന്നതും മഴ കനക്കാനുള്ള സാദ്ധ്യതയാണ് സൃഷ്ടിക്കുന്നത്. ബംഗാള്‍ ഉള്‍കടലിന് മുകളില്‍ നിലവിലുള്ള ചക്രവാത ചുഴി അറബിക്കടലില്‍ കേരള തെക്കൻ കർണാടക തീരത്തിന് സമീപം ഞായറാഴ്ചയോടെ എത്തിച്ചേർന്ന് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനാണ് സാദ്ധ്യത.ഈ സാഹചര്യത്തില്‍ അടുത്ത അഞ്ച് ദിവസവും കേരളത്തിലെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം, അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. മറ്റു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.