തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും അതിശക്ത മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ഇടുക്കി, എറണാകുളം ജില്ലകള്‍ക്കും കോട്ടയം ജില്ലയിലെ കോട്ടയം, മീനച്ചില്‍, കാഞ്ഞരപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി.ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. അങ്കണവാടികള്‍ക്കും ട്യൂഷൻ സെന്‍ററുകള്‍ക്കും അവധി ബാധകമാണ്.
ഇടുക്കി ജില്ലയില്‍ കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാനായി പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷൻ സെന്‍ററുകള്‍, ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകള്‍, കേന്ദ്രീയ വിദ്യാലയം ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. റസിഡൻഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
നഷ്ടപെടുന്ന പഠന സമയം ഓണ്‍ലൈൻ ക്ലാസ്സുകള്‍ ഉള്‍പ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതണ്. എല്ലാ വിദ്യാർഥികളും വീടിനുള്ളില്‍ തന്നെ കഴിയണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ വി വിഗ്നേശ്വരി അഭ്യർഥിച്ചു.
കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെ പ്രഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോണ്‍ വി. സാമുവല്‍ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
അതിശക്തമായ മഴ മുന്നറിയിപ്പുള്ളതിനാല്‍ ജൂലൈ 28 വരെ കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. ജൂലൈ 28 വരെ ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.