റിയാദ്: തൊഴില്‍, താമസ, അതിർത്തി സുരക്ഷാനിയമങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായ പരിശോധന തുടരുന്നു. ആഗസ്റ്റ് 22 മുതല്‍ 28 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ സംയുക്ത പരിശോധനയില്‍ 20,319 പേരെ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു.
പിടിയിലായവരില്‍ 12,891 പേര്‍ താമസനിയമം ലംഘിച്ചവരും, 3,888 പേര്‍ അതിർത്തി സുരക്ഷാ നിയമലംഘകരും, 3,540 പേര്‍ തൊഴില്‍ നിയമലംഘകരുമാണ്. രാജ്യത്തേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച 1,238 പേരെയും, രാജ്യം വിടാന്‍ ശ്രമിച്ച 22 പേരെയും അറസ്റ്റ് ചെയ്തു. താമസ–ജോലി–അതിർത്തി നിയമലംഘകര്‍ക്ക് സഹായം നല്‍കിയ 16 പേരെയും പിടികൂടിയിട്ടുണ്ട്.
നിലവില്‍ നടപടികള്‍ നേരിടുന്ന 27,417 പേരില്‍, 24,870 പുരുഷന്മാരും 2,547 സ്ത്രീകളുമാണ്. ഇവരില്‍ 20,916 പേരെ അവരുടെ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്. 1,786 പേരെ തിരിച്ചയക്കാനുള്ള ഒരുക്കത്തിലാണെന്നും, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 11,279 പേരെ നാടുകടത്തിയതായും മന്ത്രാലയം അറിയിച്ചു.
അതിർത്തി നിയമലംഘകര്‍ക്ക് സഹായം നല്‍കിയാല്‍ 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൂടാതെ പ്രതികളുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും, അനധികൃത പ്രവേശനത്തിന് ഉപയോഗിച്ച വാഹനങ്ങളും വസതികളും കണ്ടുകെട്ടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.