പ്രവാസികൾക്ക് തിരിച്ചടി:യുഎഇയില്‍ സ്വദേശിവല്‍ക്കരണ നടപടികൾ കർശനമാക്കുന്നു

അബുദാബി: യുഎഇയില്‍ സ്വദേശിവല്‍ക്കരണ നിയമത്തില്‍ (നാഫിസ്) കൃത്രിമം കാട്ടുന്ന സ്വകാര്യ കമ്പനികള്‍ക്കെതിരെ മാനവശേഷി സ്വദേശിവല്‍ക്കരണം മന്ത്രാലയം നടപടി കടുപ്പിച്ചു.നിയമലംഘകരായ കമ്പനികള്‍ക്ക് ഒരു ലക്ഷം ദിർഹം വരെ (22.67 ലക്ഷം രൂപ) പിഴ ചുമത്തിയതിനു പുറമെ താഴ്ന്ന ഗ്രേഡിലേക്കു തരംതാഴ്ത്തുകയും ചെയ്തു. 2022ല്‍ ആരംഭിച്ച നാഫിസ് പദ്ധതി പ്രകാരം സ്വകാര്യ കമ്പനികള്‍ വർഷത്തില്‍ 2% സ്വദേശികളെ നിയമിക്കണം. നിലവില്‍ 4% പൂർത്തിയാക്കി.

ഈ വർഷാവസാനത്തോടെ കമ്പനികളിലെ സ്വദേശികളുടെ അനുപാതം 6% ആക്കണം. 2026ഓടെ 10% സ്വദേശികള്‍ക്ക് സ്വകാര്യമേഖലകളില്‍ ജോലി ഉറപ്പാക്കുകയാണ് ലക്ഷ്യം. നിയമം പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന തുടരും. നിലവില്‍ 20,000 സ്വകാര്യ കമ്പനികളിലായി 97,000ത്തിലേറെ സ്വദേശികള്‍ ജോലി ചെയ്യുന്നു. നാഫിസ് പദ്ധതിക്കു മുൻപത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 170% വർധനയാണ് രേഖപ്പെടുത്തിയത്.

സ്വദേശിവല്‍ക്കരണ നിയമത്തില്‍ കൃത്രിമം കാണിച്ച്‌ 1379 കമ്പനികള്‍ക്ക് 20,000 മുതല്‍ ഒരു ലക്ഷം ദിർഹം വരെയാണ് പിഴ ചുമത്തിയത്. 2022 മുതല്‍ 2024 മേയ് 16 വരെ കാലയളവിലെ നിയമലംഘനമാണ് പിടികൂടിയത്.
തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുകയോ സ്വദേശിവല്‍ക്കരണ നിയമത്തില്‍ കൃത്രിമം കാട്ടുകയോ ചെയ്യുന്ന കമ്പനിക്കെതിരെ മന്ത്രാലയത്തിലെ ആപ്പ്, വെബ്‌സൈറ്റ് മുഖേന, ഫോണ്‍ നമ്പർ: 600 590000 വഴി പരാതിപ്പെടാം.

spot_img

Related Articles

Latest news