റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോണ്‍ ആക്രമണം; മറുപടി നല്‍കുമെന്ന് ട്രംപ്
റിയാദ്: ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ സൗദിയുടെ തലസ്ഥാനമായ റിയാദിലെ യുഎസ് എംബസി കെട്ടിടം തകർന്നു. ഇന്ന് പുലർച്ചെ രണ്ട് ഡ്രോണുകളാണ് എംബസിയെ ലക്ഷ്യമാക്കിയെത്തിയത്.കെട്ടിടത്തിന് ചെറിയ നാശനഷ്ടങ്ങള്‍ മാത്രമാണുണ്ടായത്. ആക്രമണത്തിന് പിന്നാലെ എംബസിയില്‍ നിന്ന് തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. റിയാദിലെ യുഎസ് നയതന്ത്ര ദൗത്യസംഘത്തെ ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്ന് പ്രാഥമിക വിലയിരുത്തലുകള്‍ സ്ഥിരീകരിച്ചതായി സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രാലയ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
റിയാദിലെ നയതന്ത്ര മേഖലയെ ലക്ഷ്യം വച്ചുള്ള നാല് ഡ്രോണുകള്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകർത്തതായി അധികൃതർ അറിയിച്ചു. ആക്രമണത്തെത്തുടർന്ന് മുൻകരുതല്‍ നടപടിയായി ജിദ്ദ, റിയാദ്, ദഹ്‌റാൻ എന്നിവിടങ്ങളിലെ അമേരിക്കൻ പൗരന്മാർക്ക് യുഎസ് എംബസി ഷെല്‍ട്ടർ-ഇൻ-പ്ലേസ് നല്‍കി. മേഖലയിലെ സൈനിക കേന്ദ്രങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ നിയന്ത്രിച്ചു.
വീടിനുള്ളില്‍ തന്നെ തുടരുക, ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരായിരിക്കുക, പ്രകടനങ്ങള്‍, ഒത്തുചേരലുകള്‍, കനത്ത പൊലീസ് സാന്നിധ്യമുള്ള പ്രദേശങ്ങള്‍ എന്നിവ ഒഴിവാക്കുക, പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങള്‍ പാലിക്കുക തുടങ്ങിയ നിർദേശങ്ങള്‍ അധികൃതർ നല്‍കി. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടുന്നതിനായി യുഎസ് പൗരന്മാർ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ സ്മാർട്ട് ട്രാവലർ എൻറോള്‍മെന്റ് പ്രോഗ്രാമില്‍ ചേരണമെന്ന് അധികൃതർ നിർദ്ദേശിച്ചു. യുഎസ് പാസ്‌പോർട്ട് കൈവശമുണ്ടെന്ന് ഉറപ്പാക്കാനും അധികൃതർ നിർദേശിച്ചു. അതേസമയം, ആക്രമണത്തിന് മറുപടി നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. പ്രതികാരനടപടി എങ്ങനെയായിരിക്കുമെന്ന് ഉടൻ വെളിപ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു

