യുക്രൈൻ – റഷ്യ യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര നീക്കവുമായി ഇസ്രയേല്‍

റഷ്യ-യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ റഷ്യ, യുക്രൈന്‍ പ്രസിഡന്റുമാരുമായി ചര്‍ച്ച നടത്തി ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ്. പുടിനുമായി നടന്ന സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ ബെനറ്റ് ഫ്രഞ്ച് പ്രസിഡന്റുമായി പങ്കുവെച്ചെന്നാണ് വിവരം.

റഷ്യയുടെ അധിനിവേശത്തിന് നയതന്ത്ര പരിഹാരത്തിനായി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന യുഎസ് ഭരണകൂടത്തിന്റെ ഏകോപനത്തോടും അനുഗ്രഹത്തോടും കൂടിയാണ് താന്‍ നയതന്ത്രനീക്കങ്ങള്‍ നടത്തുന്നതെന്ന് ബെനറ്റ് വ്യക്തമാക്കി. ഇസ്രയേല്‍ ഇരുരാജ്യങ്ങളുമായും മധ്യസ്ഥ ചര്‍ച്ച നടത്തണമെന്ന് യുക്രൈനാണ് മുന്‍പ് ആവശ്യപ്പെട്ടിരുന്നത്.

യുക്രൈന്‍ അധിനിവേശത്തിന്റെ പതിനൊന്നാം ദിവസമായ ഇന്നും റഷ്യ ആക്രമണം ശക്തമായി തുടരുകയാണ്. കീവിലും ഖാര്‍ക്കീവിലുമെല്ലാം പോരാട്ടം രൂക്ഷമാണ്. നേരത്തെ റഷ്യ വെടിനിര്‍ത്തലിന് സമ്മതിച്ച മരിയുപോളില്‍ ഷെല്ലാക്രമണം തുടരുകയാണ്. ഇതുകാരണം ആളുകളെ ഒഴിപ്പിക്കുന്നത് നിര്‍ത്തിവെയ്ക്കുന്നതായി യുക്രൈന്‍ അറിയിച്ചു. അതേസമയം, മൂന്നാംഘട്ട സമാധാന ചര്‍ച്ച നാളെ നടക്കും.

കീവ് പിടിച്ചടക്കാനുള്ള റഷ്യയുടെ ശ്രമങ്ങളെ യുക്രൈന്‍ ഇപ്പോഴും ശക്തമായി ചെറുത്തുനില്‍ക്കുകയാണ്.  മരിയുപോള്‍, വോള്‍നോവാഹ എന്നിവിടങ്ങളിലാണ് ആറ് മണിക്കൂര്‍ നേരത്തേയ്ക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. അതേസമയം, യുക്രൈന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ് സഹായിക്കണമെന്ന് വീണ്ടും നാറ്റോയോട് അഭ്യര്‍ത്ഥിച്ചു.

യുദ്ധവിമാനങ്ങളുള്‍പ്പടെ നല്‍കി സഹായിക്കണമെന്നാണ് യുക്രൈന്റെ ആവശ്യം. വ്യോമപാത നിരോധനത്തിന് നാറ്റോ മടിക്കുന്നത് അവരുടെ ദൗര്‍ബല്യത്തെയാണ് കാണിക്കുന്നതെന്നും കുലേബ പറഞ്ഞു.

അതേസമയം, യുക്രൈന് മുകളില്‍ വ്യോമപാത നിരോധനം ഏര്‍പ്പെടുത്തിയാല്‍ സംഘര്‍ഷം വഷളാകുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കി. നിരോധനത്തിന് നീക്കമുണ്ടായാല്‍ കടുത്ത പ്രത്യാഘാതമുണ്ടാകും. യുക്രൈനിലെ സൈനിക നടപടി റഷ്യ ഉദ്ദേശിച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും പുടിന്‍ പറഞ്ഞു.

റഷ്യയില്‍ പട്ടാള നിയമം ഏര്‍പ്പെടുത്തില്ലെന്നും അത്തരത്തില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്നും പുടിന്‍ വ്യക്തമാക്കി.

spot_img

Related Articles

Latest news