ബെഞ്ചമിൻ നെതന്യാഹു യുദ്ധക്കുറ്റവാളിയെന്ന് സൊഹ്‌റാൻ മംദാനി; ന്യൂയോര്‍ക്കിലെത്തിയാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യുമെന്നും നിലപാട്.

ന്യൂയോർക്ക്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ രൂക്ഷവിമർശനവുമായി ഡെമോക്രാറ്റിക് പാർട്ടിയുടെ ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി.നെതന്യാഹു യുദ്ധക്കുറ്റവാളിയാണെന്ന് സൊഹ്‌റാൻ മംദാനി ആരോപിച്ചു. താൻ ന്യൂയോർക്കിന്റെ മേയറയാല്‍ നെതന്യാഹു നഗരത്തില്‍ കാലുകുത്തുന്ന നിമിഷംതന്നെ അറസ്റ്റു ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ന്യൂയോർക്ക് ടൈംസിനോട് സംസാരിക്കവെയാണ് അദ്ദേഹം നെതന്യാഹുവിനെതിരെ രൂക്ഷവിമർശനം ഉയർത്തിയത്.

‘ഗാസയിലെ വംശഹത്യയ്ക്ക് ഉത്തരവാദിയായ ഒരു യുദ്ധക്കുറ്റവാളിയാണ് ബെഞ്ചമിൻ നെതന്യാഹു. നെതന്യാഹു ന്യൂയോർക്ക് സന്ദർശിക്കുകയാണെങ്കില്‍, വിമാനത്താവളത്തില്‍വെച്ച്‌ അദ്ദേഹത്തെ തടഞ്ഞുവെക്കാൻ പോലീസിന് നിർദ്ദേശം നല്‍കും. അത്തരത്തില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ (ഐസിസി) അറസ്റ്റ് വാറന്റിനെ ബഹുമാനിക്കും.’ മംദാനി പറഞ്ഞു. ‘ഈ നഗരം അന്താരാഷ്ട്ര നിയമങ്ങള്‍ക്കായി നിലകൊള്ളുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് എന്റെ ആഗ്രഹം.’ അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂയോർക്കില്‍ ആയിരിക്കുമ്ബോള്‍ പോലും നെതന്യാഹു എടുത്ത സൈനിക തീരുമാനങ്ങള്‍ പശ്ചിമേഷ്യയില്‍ സാധാരണക്കാരുടെ മരണത്തിന് കാരണമായെന്നും മംദാനി ആരോപിച്ചു.

അതേസമയം, ഇങ്ങനെയൊരു നടപടി പ്രായോഗികമായി നടപ്പിലാക്കാൻ കഴിയാത്തതും ഫെഡറല്‍ നിയമത്തിന് വിരുദ്ധവുമാകും എന്നാണ് നിയമ വിദഗ്ധർ വ്യക്തമാക്കുന്നത്. എന്നാല്‍, തന്റെ നിലപാട് ആവർത്തിച്ച മംദാനി താൻ ഈ വാഗ്ദാനത്തില്‍നിന്ന് പിന്മാറില്ലെന്നും വ്യക്തമാക്കി. ‘ഇത് ഞാൻ യഥാർത്ഥമായി നിറവേറ്റാൻ ഉദ്ദേശിക്കുന്ന ഒന്നാണ്.’ അദ്ദേഹം പറഞ്ഞു.

ഇസ്രയേലിനെയും യുദ്ധത്തെയും കുറിച്ചുള്ള മംദാനിയുടെ നിലപാടിനെ ന്യൂയോർക്കുകാർ വ്യാപകമായി പിന്തുണയ്ക്കുന്നു എന്നാണ് അടുത്തിടെ ന്യൂയോർക്ക് ടൈംസും സിയേന യൂണിവേഴ്‌സിറ്റിയും ചേർന്ന് നടത്തിയ സർവേയില്‍ വ്യക്തമായത്. വോട്ട് ചെയ്യാൻ സാധ്യതയുള്ള ജൂത വംശജർക്കിടയില്‍, ഏകദേശം 30ശതമാനം വോട്ടുകളോടെ സൊഹ്‌റാൻ നേരിയ മുൻതൂക്കവും നേടിയിട്ടുണ്ട്. മത്സരത്തില്‍ സൊഹ്‌റാന്റെ തൊട്ടുപിന്നിലുള്ളത് ഇപ്പോഴത്തെ മേയർ എറിക് ആഡംസും മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയുമാണ്.

അതേസമയം, അമേരിക്ക ഐസിസിയില്‍ അംഗമല്ലെന്നും അതിന്റെ അധികാരത്തെ അംഗീകരിക്കുന്നില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. നെതന്യാഹുവിനെതിരെ വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്ന് ഫെബ്രുവരിയില്‍ ട്രംപ് ഐസിസിക്കെതിരെ നടപടികള്‍ ഏർപ്പെടുത്തിയിരുന്നു. ‘അമേരിക്കയുടെയോ ഇസ്രയേലിന്റെയോ മേല്‍ ഐസിസിക്ക് യാതൊരു അധികാരപരിധിയുമില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

അതേസമയം, സൊഹ്‌റാന്റെ അഭിപ്രായങ്ങളില്‍ ആശങ്കയില്ലെന്ന് പറഞ്ഞ നെതന്യാഹു ഈ ഭീഷണികളെ തള്ളിക്കളഞ്ഞു. തന്നെ അറസ്റ്റ് ചെയ്യാമെന്ന് വിചാരം ‘എല്ലാതരത്തിലും വിഡ്ഢിത്തമാണ്’ എന്നാണ് ട്രംപുമായുള്ള വൈറ്റ് ഹൗസ് കൂടിക്കാഴ്ചയില്‍ അദ്ദേഹം വിശേഷിപ്പിച്ചത്. ‘ഞാൻ പ്രസിഡന്റ് ട്രംപിനൊപ്പം അവിടെ വരും, നമുക്ക് കാണാം’ എന്നും നെതന്യാഹു വെല്ലുവിളിച്ചു. ‘അയാള്‍ (സൊഹ്‌റാൻ) മര്യാദയ്ക്ക് പെരുമാറുന്നതാണ് നല്ലത്. അല്ലെങ്കില്‍, അയാള്‍ക്ക് വലിയ പ്രശ്നങ്ങളുണ്ടാകും.’ എന്നാണ് സൊഹ്‌റാന്റെ പ്രസ്താവനകളെ കുറിച്ച്‌ ട്രംപ് പ്രതികരിച്ചത്.

ഗാസയില്‍ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ചെയ്തുവെന്ന് ആരോപിച്ചാണ് ഐസിസി നെതന്യാഹുവിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. നെതന്യാഹുവും മറ്റൊരു മുതിർന്ന ഇസ്രയേലി ഉദ്യോഗസ്ഥനും ചേർന്ന് ‘ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയുള്‍പ്പെടെ ഗാസയിലെ സാധാരണ ജനങ്ങള്‍ക്ക് അതിജീവനത്തിന് ആവശ്യമായ വസ്തുക്കള്‍ ബോധപൂർവ്വം നിഷേധിച്ചു’ എന്നും വാറണ്ടില്‍ പറയുന്നു.

അതിനിടെ, പലസ്തീൻ സ്വതന്ത്ര രാഷ്ട്രം എന്ന നിലപാടിനെ പിന്തുണച്ച്‌ ഇന്ത്യ രംഗത്തെത്തി. ഇസ്രായേലിനും പലസ്തീനും ഇടയില്‍ സമാധാനപരമായ ഒത്തുതീർപ്പിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനുമുള്ള ‘ന്യൂയോർക്ക് പ്രഖ്യാപന’ത്തെ അംഗീകരിക്കുന്ന പ്രമേയത്തെ ഇന്ത്യ യുഎൻ പൊതുസഭയില്‍ അനുകൂലിച്ചു. ഫ്രാൻസ് അവതരിപ്പിച്ച പ്രമേയം 142 രാജ്യങ്ങളുടെ പിന്തുണയോടെ പാസായി. ‘പലസ്തീൻ പ്രശ്നത്തിന്റെ സമാധാനപരമായ പരിഹാരവും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കലും സംബന്ധിച്ച ന്യൂയോർക്ക് പ്രഖ്യാപനത്തിന്റെ അംഗീകാരം’ എന്ന പ്രമേയമാണ് വെള്ളിയാഴ്ച്ച യുഎൻ പൊതുസഭയില്‍ ഫ്രാൻസ് അവതരിപ്പിച്ചത്. പ്രമേയം വോട്ടിനിട്ടപ്പോള്‍ അനുകൂലിച്ച്‌ വോട്ട് ചെയ്ത രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. ഇസ്രയേല്‍ – പലസ്തീൻ വിഷയത്തില്‍ സമീപകാലങ്ങളില്‍ ഇന്ത്യ സ്വീകരിച്ചിരുന്ന നിലപാടുകളില്‍ നിന്നും തീർത്തും വ്യത്യസ്തമായ നിലപാടാണ് ഇപ്പോള്‍ ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.

ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുക വഴി പലസ്തീൻ പ്രശ്നം പരിഹരിക്കാമെന്ന ന്യൂയോർക്ക് പ്രഖ്യാപനത്തെ അംഗീകരിക്കുന്ന പ്രമേയമാണ് ഫ്രാൻസ് പൊതുസഭയില്‍ അവതരിപ്പിച്ചത്. പ്രമേയത്തെ ഇന്ത്യയുള്‍പ്പെടെ 142 രാജ്യങ്ങള്‍ അനുകൂലിച്ചു. എല്ലാ ഗള്‍ഫ് അറബ് രാജ്യങ്ങളും ഈ നീക്കത്തെ പിന്തുണച്ചു. അതേസമയം, ഇസ്രായേല്‍, അമേരിക്ക, അർജന്റീന, ഹംഗറി, മൈക്രോനേഷ്യ, നൗറു, പലാവു, പാപുവ ന്യൂ ഗിനിയ, പരാഗ്വേ, ടോംഗ എന്നിവ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു.

അടുത്തകാലത്തായി യുഎൻ പൊതുസഭയില്‍ ഗാസ വിഷയം വോട്ടിനുവരുമ്ബോള്‍ വിട്ടുനില്‍ക്കുന്ന സമീപനമാണ് ഇന്ത്യ സ്വീകരിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നാലു വട്ടം ഇത്തരത്തില്‍ ഗാസ വിഷയത്തില്‍ ഇന്ത്യ വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നിരുന്നു. ഫ്രാൻസ് മുന്നോട്ടുവച്ച പ്രമേയത്തെ ഗള്‍ഫിലെ അറബ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി പിന്തുണച്ചു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുക, നിലവിലെ ഇസ്രയേല്‍-പലസ്തീൻ സംഘർഷത്തിന് സമാധാനപരവും ശാശ്വതവുമായ പരിഹാരം ഉണ്ടാവണമെന്നും മേഖലയിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും മികച്ച ഭാവിയുണ്ടാകാനും ഉതകുന്ന നടപടികള്‍ സ്വീകരിക്കാനും സ്വതന്ത്ര പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിനെ പിന്തുണയ്ക്കുന്ന പ്രമേയം ആഹ്വാനം ചെയ്യുന്നു.

spot_img

Related Articles

Latest news