ഇസ്രയേല്‍ ആക്രമണം: ഇറാന്‍ റവലൂഷണറി ഗാര്‍ഡ് മേധാവി ഹൊസൈന്‍ സലാമി കൊല്ലപ്പെട്ടു

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാൻ ഇസ്ലാമിക് റെവലൂഷൻ ഗാർഡ് കോർപ്സ് (ഐആർജിസി) മേധാവി മേജർ ജനറല്‍ ഹൊസൈൻ സലാമി കൊല്ലപ്പെട്ടു.തലസ്ഥാനമായ ടെഹ്റാനില്‍ വെള്ളിയാഴ്ച രാത്രിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് സൈനിക മേധാവി കൊല്ലപ്പെട്ടതെന്ന് ഇറാൻ സ്റ്റേറ്റ് മീഡിയ അറിയിച്ചു.

ഓപ്പറേഷൻ റൈസിംഗ് ലയണ്‍ എന്ന പേരില്‍ ഇറാന്റെ ആണവ പദ്ധതികള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ വെള്ളിയാഴ്ച രാത്രിയില്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക മേധാവി കൊല്ലപ്പെട്ടതായുള്ള സ്ഥിരീകരണമുണ്ടാകുന്നത്.

2024-ല്‍ ഇറാൻ ഇസ്രയേലിന് നേരെ ആദ്യമായി നേരിട്ട് നടത്തിയ ആക്രമണത്തിന് ചുക്കാൻ പിടിച്ചത് ഹൊസൈൻ സലാമിയായിരുന്നു. 300ല്‍ അധികം ഡ്രോണുകളും മിസൈലുകളും വിന്യസിച്ചായിരുന്നു ആക്രമണം.

കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രയേല്‍ ഇറാനുനേരെ ആക്രമണം നടത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉയർന്നപ്പോള്‍ ‘ഏത് സാഹചര്യങ്ങളെയും സന്ദർഭങ്ങളെയും നേരിടാൻ ഇറാൻ പൂർണ്ണമായി തയ്യാറാണ്’ എന്നായിരുന്നു സലാമി വ്യാഴാഴ്ച പറഞ്ഞത്.

ഇറാന്റെ മറ്റു ഉന്നത സൈനിക ഉദ്യോഗസ്ഥരും ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി വിവരമുണ്ട്. എന്നാല്‍ ഹൊസൈൻ സലാമിയുടെ മരണം മാത്രമാണ് ഇറാൻ സ്ഥിരീകരിച്ചിട്ടുള്ളത്.

ആക്രമണത്തില്‍ രണ്ട് മുതിർന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ആറ്റമിക് എനർജി ഓർഗനൈസേഷൻ ഓഫ് ഇറാന്റെ മുൻ തലവൻ ഫെറൈഡൂണ്‍ അബ്ബാസി, ടെഹ്റാനിലെ ഇസ്ലാമിക് ആസാദ് സർവകലാശാല പ്രസിഡന്റ് മുഹമ്മദ് മെഹ്ദി തെഹ്റാഞ്ചി എന്നിവരാണ് കൊല്ലപ്പെട്ടത്. 2010-ല്‍ ടെഹ്റാനില്‍ ഫെറൈഡൂണ്‍ അബ്ബാസിക്ക് നേരെ വധശ്രമം നടന്നിരുന്നു.

spot_img

Related Articles

Latest news