ഗാസയില്‍ കൊടുംക്രൂരത തുടർന്ന് ഇസ്രായേല്‍. ജനവാസ മേഖലകളിലും അഭയാർഥി ക്യാമ്പുകളിലും ഇസ്രായേലിന്റെ ആക്രമണം. ആക്രമണത്തില്‍ 150 ഓളം പേർ കൊല്ലപ്പെട്ടു.സമീപകാലത്ത ഏറ്റവും വലിയ കൂട്ടക്കുരുതിയാണിത്. ഒരാഴ്ചക്കിടെ 500 ല്‍ അധികം പേരാണ് ഗാസയില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
വടക്കൻ ഗാസയില്‍ ജബലിയ അഭയാർഥിക്യാമ്പിലെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 9 പേർ ആണ് കൊല്ലപ്പെട്ടത്. അല്‍ മവാസിയിലെ സുരക്ഷിത സോണില്‍ നടന്ന ആക്രമണത്തില്‍ 36 പേരും ഖാൻ യൂനുസിലും പരിസര പ്രദേശങ്ങളിലും നടന്ന വ്യോമാക്രമണങ്ങളിലായി 56 പേരുമാണ് കൊല്ലപ്പെട്ടത്.
അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പശ്ചിമേഷ്യ വിട്ടതിന് പിന്നാലെയാണ് ഇസ്രയേല്‍ ഗാസയില്‍ കൂട്ടക്കൊലയ്ക്ക് പുതിയ സൈനിക നടപടി ആരംഭിച്ചത്. അതേസമയം ഗാസ പിടിച്ചെടുക്കാനും ബന്ദി മോചനത്തിന് ഹമാസിനെ സമ്മർദത്തിലാക്കാനുമാണ് പുതിയ സൈനിക നടപടികളെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. ഇതോടെ ദോഹയില്‍ നടക്കുന്നവെടിനിർത്തല്‍ ചർച്ചയും പ്രതിസന്ധിയിലായി.