മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ജഗതി ശ്രീകുമാറിന് ഇന്ന് 75-ാം പിറന്നാൾ. അസാധാരണ അഭിനയശേഷി കൊണ്ട് മലയാളി സിനിമാ പ്രേക്ഷകരെ കീഴടക്കിയ നടനാണ് ജഗതി. 14 വർഷം മുൻപ് നടന്ന അപകടത്തിനുശേഷം അപൂർവമായി മാത്രമേ ജഗതി ശ്രീകുമാർ സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളു.
അഭിനയത്തിൻ്റെ ഓരോ അണുവിലും നവരസങ്ങൾ ഒരേപോലെ സന്നിവേശിപ്പിച്ച അത്ഭുതമാണ് ജഗതി ശ്രീകുമാർ. ജഗതിയെപ്പോലെ അപാര നിരീക്ഷണ പാടവവും അസാധാരണ പ്രതിഭയും ഒത്തുചേർന്ന മറ്റൊരു താരം മലയാളത്തിലില്ല.
കിലുക്കത്തിലെ നിശ്ചൽ ആയും മീശമാധവനിലെ പിള്ളേച്ചൻ ആയും ഉദയനാണ് താരത്തിലെ പച്ചാളം ഭാസിയായും ജഗതി പകർന്നാടിയപ്പോൾ മലയാളി വിസ്മയത്തോടെയാണ് അവ നോക്കി നിന്നത്. സംഭാഷണങ്ങളേക്കാൾ ഭാവപ്രകടകനങ്ങളാണ് ജഗതിയുടെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്. ആയിരത്തി അഞ്ഞൂറിലധികം സിനിമകളിൽ വേഷമിട്ട ജഗതി അഞ്ച് തവണ സംസ്ഥാന അവാർഡ് നേടി.
2012 മാർച്ചിലുണ്ടായ വാഹനാപകടം ജഗതിയെ തളർത്തിയെങ്കിലും കാലത്തിൻന്റെ തടവറയിൽ ഒതുങ്ങാൻ ആ പ്രതിഭാധനൻ തയാറായിരുന്നില്ല. 2022ൽ സി ബി ഐ 5ലും ഇപ്പോൾ അരുൺ ചന്ദുവിന്റെ വലയിലും ജഗതി വേഷമിട്ടു. വീൽചെയറിലുള്ള ശാസ്ത്രജ്ഞനായാണ് ജഗതി വലയിൽ വേഷമിടുന്നത്.

