ഇനി ‘കോളനി വേണ്ട’ ; ചരിത്രപരമായ ഉത്തരവിറക്കി പടിയിറങ്ങി കെ രാധാകൃഷ്ണന്‍

മന്ത്രിസ്ഥാനം രാജിവെയ്ക്കുന്നതിനു മുന്‍പ് ചരിത്രപരമായ ഉത്തരവിറക്കി കെ രാധാകൃഷ്ണന്‍. പട്ടിക വിഭാഗക്കാര്‍ അധിവസിക്കുന്ന മേഖലകളെ കോളനി, സങ്കേതം, ഊര് എന്നിങ്ങനെ വിശേഷിപ്പിക്കുന്നത് ഒഴിവാക്കിയുള്ള ഉത്തരവാണ് പുറത്തിറക്കിയത്.ഇവയ്ക്കു പകരം നഗര്‍, ഉന്നതി, പ്രകൃതി എന്നീ പേരുകളോ ഓരോ സ്ഥലത്തും പ്രാദേശികമായി താല്‍പ്പര്യമുള്ള കാലാനുസൃതമായ പേരുകളോ നല്‍കണമെന്ന് ഇന്ന് പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

കോളനി തുടങ്ങിയ പേരുകളില്‍ അഭിസംബോധന ചെയ്യുന്നത് അവമതിപ്പിനു കാരണമാകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇവയ്ക്ക് പകരം കാലാനുസൃതമായി നാമകരണം നടത്തുന്നതാണ് ഉചിതമെന്ന പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ ശിപാര്‍ശ ചെയ്തതിനെത്തുടര്‍ന്നാണ് പുതിയ ഉത്തരവ്.

ഇത്തരം പ്രദേശങ്ങള്‍ക്ക് വ്യക്തികളുടെ പേരുകള്‍ നല്‍കുന്നത് പല സ്ഥലത്തും തര്‍ക്കങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ വ്യക്തികളുടെ പേരുകള്‍ പരമാവധി ഒഴിവാക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ നിലവില്‍ വ്യക്തികളുടെ പേര് നല്‍കിയിട്ടുള്ള സ്ഥലങ്ങളില്‍ അത് തുടരാമെന്നും നിര്‍ദേശമുണ്ട്.

ആലത്തൂരില്‍നിന്ന് എംപിയായി തിരഞ്ഞെടുത്തതോടെയാണ് കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം രാജിവെച്ചത്. ഉന്നതി എംപവര്‍മെന്‌റ് സൊസൈറ്റി ഓഫിസ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നോളജ് സിറ്റി പ്രഖ്യാപനവുമായിരുന്നു മന്ത്രി എന്ന നിലയില്‍ കെ. രാധാകൃഷ്ണന്റെ അവസാന പരിപാടി. അവസാന ഉത്തരവിലും ഒപ്പിട്ടശേഷം അദ്ദേഹം ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്കു നേരിട്ട് രാജിക്കത്ത് നല്‍കുകയായിരുന്നു.

spot_img

Related Articles

Latest news