കര്‍ണാടക മണ്ണിടിച്ചില്‍; കോഴിക്കോട് സ്വദേശി അര്‍ജുനും ലോറിയും ഒഴികിപ്പോയിരിക്കാമെന്ന് സംശയം

കോഴിക്കോട്/ബെംഗളൂരു: കര്‍ണാടക ഷിരൂരില്‍ ദേശീയപാതയില്‍ വന്‍ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ടലോറി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുനെ കുറിച്ച് നാലാം ദിവസവും വിവരം ലഭിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമം അല്ലെന്ന് കുടുംബം ആരോപിച്ചു. അര്‍ജുന്റെ രണ്ടാമത്തെ ഫോണില്‍ ഇന്ന് രാവിലെ വിളിച്ചപ്പോഴാണ് റിങ് ചെയ്തതെന്നും പിന്നീട് ഓഫായെന്നും കുടുംബം പറയുന്നു. ഇത് ഭാര്യക്കും കുടുംബത്തിനും ഏറെ പ്രതീക്ഷ നല്‍കിയിരിക്കുകയാണ്.

മണ്ണിടിച്ചിലില്‍ അര്‍ജുന്റെ ലോറി പുഴയില്‍ മുങ്ങിപ്പോയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന് ഭാര്യയും സഹോദരിയും ആവശ്യപ്പെട്ടു. ജി പി എസ് സംവിധാനം വഴി പരിശോധിക്കുമ്പോള്‍ മണ്ണിനടിയിലാണ് ലോറി കിടക്കുന്നത്.

ഇന്നാണ് വിവരം അറിയുന്നതെന്നും ഉദ്യോഗസ്ഥ തലത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും അര്‍ജുനെ കണ്ടെത്താനുള്ള നടപടിയുണ്ടാകുമെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. കര്‍ണാടക ഗതാഗത മന്ത്രിയായും ആഭ്യന്തര മന്ത്രിയുമായും ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും രണ്ടു ദിവസമായിട്ടും വിവരങ്ങള്‍ വന്നിട്ടില്ലെന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും ഗതാഗത മന്ത്രി പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രിയുമായും ആഭ്യന്തര മന്ത്രിയുമായും ബന്ധപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവ സ്ഥലത്ത് ഉത്തര കന്നട ജില്ലയിലെ എസ് പി അടക്കമുള്ളവരുണ്ടെന്നും നാവികസേനയെ എത്തിയശേഷം രക്ഷാപ്രവര്‍ത്തനം ആരംഭിക്കുമെന്നും എസ് പിയുമായി സംസാരിച്ചുവെന്നും കോഴിക്കോട് എം പി എംകെ രാഘവന്‍ പറഞ്ഞു. മണ്ണ് നീക്കം ചെയ്തുള്ള രക്ഷാപ്രവര്‍ത്തനവും ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഉത്തര കന്നട ജില്ലയുടെ ചുമതലയുള്ള മന്ത്രിയുമായും ബന്ധപ്പെടുന്നുണ്ട്.

അര്‍ജുന്റെ രണ്ടാമത്തെ മൊബൈല്‍ നമ്പറില്‍ വിളിച്ചപ്പോള്‍ വീണ്ടും റിങ് ചെയ്‌തെന്ന് കുടുംബം പറയുന്നു. ഇന്ന് അല്‍പസമയം മുമ്പ് വിളിച്ചപ്പോഴാണ് ഫോണ്‍ റിങ് ചെയ്തതെന്ന് കുടുംബം പറഞ്ഞു. രണ്ടാമത്തെ ഫോണില്‍ ചാര്‍ജ് ഉണ്ടെന്നാണ് കരുതുന്നതെന്നും അര്‍ജുന്‍ മണ്ണിനിടയിലായ ലോറിക്കുള്ളില്‍ തന്നെയുണ്ടെന്നാണ് പ്രതീക്ഷയെന്നും അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ പറഞ്ഞു.

ലോറിയില്‍ അര്‍ജുന്‍ ഒറ്റക്കാണെന്നും സ്ഥിരമായി പോകുന്ന റൂട്ടാണെന്നും ഭാര്യ പറഞ്ഞു. ഫോണ്‍ റിങ് ചെയ്തതെങ്കിലും പ്രതികരണം ഉണ്ടായിട്ടില്ല. വീണ്ടും നമ്പര്‍ സ്വിച്ച് ഓഫായെന്നും ഭാര്യ പറഞ്ഞു. രണ്ടു ഫോണുകളാണ് അര്‍ജുനുള്ളത്. ഇതില്‍ ആദ്യത്തെ ഫോണ്‍ നേരത്തെ തന്നെ സ്വിച്ച് ഓഫായിരുന്നു. ഇന്നലെ രണ്ടാമത്തെ ഫോണിലേക്ക് വിളിച്ചപ്പോള്‍ റിങ് ചെയ്തപ്പോള്‍ സ്വിച്ച് ഓഫായിരുന്നു. അര്‍ജുന്‍ തന്നെ ഫോണ്‍ ഓണാക്കി ഓഫാക്കിയതാണോ എന്നാണ് കുടുംബത്തിന്റെ സംശയം. അര്‍ജുന്‍ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് കൈക്കുഞ്ഞുമായി ഭാര്യ.

spot_img

Related Articles

Latest news