കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാംപ്രതി ജോളിക്കെതിരേ ഭർത്താവ് പൊന്നാമറ്റം ഷാജു സക്കറിയാസ് നല്‍കിയ വിവാഹമോചനഹർജി കോടതി അനുവദിച്ചു.കോഴിക്കോട് കുടുംബകോടതിയിലാണ് കേസ് പരിഗണിച്ചത്.കൂട്ടക്കൊല നടത്തിയ ഭാര്യ ഇനിയും ഏത് ആക്രമണത്തിനും മുതിരുമെന്നും കേസില്‍ ഉള്‍പ്പെട്ട് റിമാൻഡില്‍ വിചാരണ നീളുകയാണെന്നും അതിനാല്‍ വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഷാജു സക്കറിയാസ് കോടതിയെ സമീപിച്ചത്. അഡ്വ. ജി. മനോഹർലാല്‍ മുഖേന നല്‍കിയ ഹർജിയാണ് കോടതി അനുവദിച്ചത്. 2021-ല്‍ നല്‍കിയ ഹർജി, എതിർഭാഗം പലതവണ കേസ് പരിഗണിച്ചിട്ടും ഹാജരാകാത്തതിനാല്‍ ഒടുവില്‍ തിങ്കളാഴ്ച തീർപ്പാക്കുകയായിരുന്നു.
കൂടത്തായിയില്‍ 2002മുതല്‍ 2016വരെ ഒരേ കുടുംബത്തിലെ ആറുപേരെ ജോളി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (60), ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരപുത്രൻ ഷാജു സ്കറിയയുടെ ഭാര്യ സിലി (44), മകള്‍ ആല്‍ഫൈൻ (2) എന്നിവർ കൊല്ലപ്പെട്ടെന്നാണ് കേസ്.