റിയാദ് : കോഴിക്കോട്ടെ പഴയ കാല കല്യാണരാവിനെ പുനരാവിഷ്ക്കരിച്ചു റിയാദിലെ കോഴിക്കോടെൻസിന്റെ കുടുംബ സംഗമം. റിയാദിലെ തണുത്തുറഞ്ഞ അന്തരീക്ഷത്തെ ചൂട് പിടിപ്പിച്ച ‘കല്യാണരാവ്’ പുതുതലമുറക്ക് കൗതുകം പകർന്നപ്പോൾ പഴയ തലമുറക്ക് അവിസ്മരണീയ അനുഭവമായി മാറി. പഴയകാലത്തെ ഓർമിപ്പിക്കുന്ന ക്ഷണക്കത്തും, കല്യാണ പന്തലും ചടങ്ങുകളും തനിമ ചോരാതെ അവതരിപ്പിച്ച പരിപാടിയിൽ പിയാപ്ലക്കും മണവാട്ടിക്കും പുറമെ അമ്മായിഅമ്മയും അമ്മോഷനും അളിയനും കാരണവന്മാരും മൊല്ലാക്കയും കാര്യസ്ഥനുമെല്ലാം വേദിയിലെത്തി.
പനയോല കൊണ്ടും സാരി കൊണ്ടും മനോഹരമായി അലങ്കരിച്ച കല്യാണ പന്തലിന്റെ സ്വാഗത കവാടവും, മാല ബൾബുകളാൽ അലങ്കരിച്ച പരിസരവുമെല്ലാം കല്യാണ വീടിനെ ആകർഷകമാക്കി. അല്പം ആധുനിക രീതിയിൽ അലങ്കരിച്ച വിവാഹ വേദിയിൽ കോഴിക്കോടെൻസ് അംഗങ്ങൾ അവരുടെ ഭാര്യമാർക്കൊപ്പം പുയ്യാപ്ലയും മണവാട്ടിയുമായി എത്തിയപ്പോൾ, ഒപ്പനയും കൈകൊട്ടി പാട്ടുമായാണ് സഹപ്രവർത്തകർ അവരെ വരവേറ്റത്. മോതിരമിടലും മാലയണിയിക്കലും മധുരം നൽകലും കാൽകഴുകലും അടക്കമുള്ള ചടങ്ങുകളും ഗൃഹാതുര സ്മരണകളുയർത്തി.
അംഗങ്ങളുടെ പഴയ കല്യാണ ഫോട്ടോ വെച്ച് തയ്യാറാക്കിയ വീഡിയോയും കുറിക്കല്യാണവും നാട്ടിൽ നിന്നും എത്തിച്ച അമ്മിയും, കല്ലും, അരി ചേറുന്ന മുറം, തേങ്ങ ചിരവ, പുട്ടുകുറ്റി, നാടൻ പഴക്കുലകൾ, മൂളി, ലക്കോട്ട് (കവർ), വെറ്റില, അടക്ക, ബീഡി, റോജ ,80-90 കാലഘട്ടത്തിലെ കുറിക്കല്യാണത്തിന് അന്നുപയോഗിച്ചിരുന്ന പലഹാരങ്ങൾ, ഉപ്പിലിട്ട വിഭവങ്ങൾ, മൈലാഞ്ചി,മുല്ലപ്പൂവ് തുടങ്ങിയവയും സോഡാകുപ്പിയിൽ നൽകിയ മധുര പാനീയവും
സമാവർ ചായയും ഊട്ടുപുരയും, തട്ടുകടയുംമെല്ലാം കല്യാണരാവിനെ വേറിട്ടതാക്കി.
പന്തലിൽ തന്നെ തയ്യാറാക്കിയ രുചിയൂറും ഭക്ഷണവുംഏവരുടെയും വയറും മനസ്സും നിറച്ചു.
കോഴിക്കോടെന്സ് ചീഫ് ഓർഗനൈസർ കബീർ നല്ലളം, പ്രോഗ്രാം ചെയർമാൻ ഹർഷദ് ഫറൂഖ്, പ്രോഗ്രാം കൺവീനർ വി.കെ.കെ അബ്ബാസ് , ലീഡുമാരായ റാഫി കൊയിലാണ്ടി,ഫൈസൽ പുനൂർ, മുനീബ് പാഴുർ മൊഹിയുദ്ധിൻ സഹീർ, മുജീബ് മുത്താട്ട്, റംഷി ഓമശ്ശേരി , ഷമീം മുക്കം , പ്രഷീദ് തൈക്കൂട്ടത്തിൽ,,ലത്തീഫ് കാരന്തൂർ നിബിൻ കൊയിലാണ്ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.