രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നടപടികളിലേക്ക് കടന്ന് കേന്ദ്ര സർക്കാർ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിൽ പോയ 150 ഓളം ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. അവശ്യ സർവീസുകൾക്കടക്കം ഇളവ് നൽകിയാകും ലോക്ക്ഡൗൺ.
ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രാലയം നടപടികൾക്ക് ശുപാർശ ചെയ്തതെങ്കിലും സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷമായിരക്കും ഇതുസംബന്ധിച്ചുള്ള അന്തിമ തീരുമാനം കേന്ദ്ര സർക്കാർ എടുക്കുക. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം നടപ്പിലാക്കുന്നതിന് കേന്ദ്രത്തിലെ മറ്റ് വകുപ്പുകൾക്ക് ഭിന്നാഭിപ്രായമുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനങ്ങളുമായുള്ള ചർച്ചകളിലേക്ക് കേന്ദ്രം കടക്കുന്നത്.
അതേസമയം ഉയർന്ന പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിൽ രോഗവ്യാപനം തടയുന്നതിന് അടിയന്തര നടപടികളിലേക്ക് കടക്കേണ്ടതുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അടിവരയിടുന്നുണ്ട്.
വ്യാപനം തടയുന്നതിന് അടുത്ത കുറച്ച് ആഴ്ചകളിൽ ഉയർന്ന പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിൽ കർശനമായ ലോക്ക്ഡൗൺ നടപടികൾ അനിവാര്യമാണെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു.
15 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുകയാണെങ്കിൽ കേരളത്തിലെ പല ജില്ലകളും ഇതിൽ ഉൾപ്പെടും. സംസ്ഥാനത്തെ ആകെ പോസിറ്റിവിറ്റി നിരക്ക് 23.24 ശതമാനമാണ്.