രാഷ്ട്രീയ ഗോദയിലെ കന്നിപ്പോരാട്ടം.., ജുലാന മണ്ഡലം രണ്ടു പതിറ്റാണ്ടിനു ശേഷം കോണ്‍ഗ്രസിനായി തിരികെപ്പിടിച്ച്‌ വിനേഷ് ഫോഗട്ട്

ന്യൂഡല്‍ഹി: ആവേശം നിറഞ്ഞ പോരാട്ടത്തിൻ്റെ അവസാന ഘട്ടത്തില്‍ എതിരാളിയെ മലർത്തിയടിച്ച്‌ വിജയം കൈവരിച്ച്‌ കോണ്‍ഗ്രസ് സ്ഥാനാർഥി വിനേഷ് ഫോഗട്ട്.ബിജെപിയുടെ അപ്രതീക്ഷിത മുന്നേറ്റത്തില്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രതീക്ഷകള്‍ തകിടം മറിഞ്ഞെങ്കിലും, തോല്‍പിക്കേണ്ട എതിരാളികളുടെ പട്ടികയില്‍ ബിജെപി ഒന്നാമത് എഴുതിവച്ചിരുന്ന വിനേഷ് ഫോഗട്ട് അസാമാന്യ പോരാട്ടവീര്യത്തോടെ ജയിച്ചുകയറി. ഗോദയിലെ രാഷ്ട്രീയം മടുത്ത് രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങിയ വിനേഷ്, രാഷ്ട്രീയ ഗോദയിലെ കന്നിപ്പോരാട്ടത്തില്‍ ജുലാന മണ്ഡലം രണ്ടു പതിറ്റാണ്ടിനു ശേഷം കോണ്‍ഗ്രസിനായി തിരികെപ്പിടിച്ചു.

രാജ്യം ഒന്നടങ്കം ശ്രദ്ധിച്ച രാഷ്ട്രീയ പോരാട്ടത്തില്‍, ബിജെപി സ്ഥാനാർഥി, ക്യാപ്റ്റൻ യോഗേഷ് ഭൈരഗിയെന്ന മുൻ സൈനികോദ്യോഗസ്ഥനെയാണ് വിനേഷ് അട്ടിമറിച്ചത്. പാരിസ് ഒളിംപിക്സിലെ മെഡല്‍ നഷ്ടം മറക്കാൻ ഒരു വിജയം എന്നതിനപ്പുറം, ‘ഗോദയിലെ രാഷ്ട്രീയ’ത്തിനെതിരെ ശബ്ദമുയർത്തിയതിന്റെ പേരില്‍ തന്നെ ഒതുക്കാൻ ശ്രമിച്ച ബിജെപിക്കുള്ള ശക്തമായ തിരിച്ചടിയാണ് രാഷ്ട്രീയ ഗോദയില്‍ വിനേഷിന്റെ ഈ വിജയം. ഹരിയാനയില്‍ ഹാട്രിക് വിജയവുമായി അധികാരം നിലനിർത്തുമ്ബോഴും, അഭിമാന പോരാട്ടമായി കണ്ട ജുലാനയില്‍ വിനേഷ് ഫോഗട്ടിനോട് സ്വന്തം സ്ഥാനാർഥി തോറ്റത് ബിജെപിക്ക് കനത്ത ക്ഷീണമായി.

ഗുസ്തി ഫെഡറേഷൻ പ്രസിഡന്റെന്ന നിലയില്‍ ഗുസ്തി താരങ്ങളെ ഏറെ ദ്രോഹിച്ചെന്ന് ആരോപണമുയർന്ന ബ്രിജ്ഭൂഷണ്‍ ശരണ്‍സിങ് എന്ന ബിജെപി നേതാവിനെതിരെ, ഡല്‍ഹിയുടെ തെരുവുകളില്‍ സമരം ചെയ്തായിരുന്നു വിനേഷിന്റെ അനൗദ്യോഗിക ‘രാഷ്ട്രീയ അരങ്ങേറ്റം’. ബിജെപിയുടെ ഉന്നത നേതൃത്വം ഉള്‍പ്പെടെ അവഗണിച്ച ആ സമരത്തിനൊടുവില്‍ ബ്രിജ്ഭൂഷനു ജനപ്രതിനിധി സ്ഥാനം നഷ്ടമായി വീട്ടിലിരിക്കുമ്ബോഴാണ്, ഗോദ വിട്ട് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ വിനേഷ് ഫോഗട്ട് വിജയം കൊയ്തതെന്നതും ശ്രദ്ധേയം.

ഭർത്താവും ഗുസ്തിതാരവുമായ സോംവീർ റാത്തിയുടെ നാട്ടിലാണ് വിനേഷ് കന്നിത്തിരഞ്ഞെടുപ്പില്‍ വെന്നിക്കൊടി പാറിച്ചത്. തിരഞ്ഞെടുപ്പു ജയിച്ചാല്‍ വിനേഷും സംഘവും നാടുവിടുമെന്ന പ്രചാരണത്തിനു ജുലാന കി ബഹു (ജുലാനയുടെ മരുമകള്‍) ആയി സ്വയം അവതരിപ്പിച്ച്‌ മറുപടി നല്‍കിയ വിനേഷ്, രാഷ്ട്രീയ ഗോദയില്‍ പ്രകടമാക്കിയത് അസാമാന്യ മെയ്‌വഴക്കം. ജനം മറന്നുതുടങ്ങിയെന്ന് എതിരാളികള്‍ പരിഹസിച്ച ഒരു പാർട്ടിക്കായി കളത്തിലിറങ്ങിയ വിനേഷ്, പാരിസ് ഒളിംപിക്സിലെ മെഡല്‍ നഷ്ടത്തോടെ തനിക്കു ലഭിച്ച, രാജ്യത്തിന്റെ വീരപുത്രിയെന്ന പരിവേഷം തിരഞ്ഞെടുപ്പ് ഗോദയില്‍ മുതലെടുത്തുവെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു.2004നു ശേഷം ഇവിടെ കോണ്‍ഗ്രസിനു ജയിക്കാൻ കഴിഞ്ഞിട്ടില്ലെന്നതായിരുന്നു ജുലാനയില്‍ സ്ഥാനാർഥിയായെത്തുമ്ബോള്‍ വിനേഷ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി വെറും 9.84% വോട്ടു മാത്രം നേടിയ സ്ഥാനത്താണ് ഇത്തവണ വിനേഷിലൂടെ പാർട്ടിക്ക് വൻ മുന്നേറ്റം നടത്താനായത്. സ്ഥാനാർഥിക്കുപ്പായം തയ്പ്പിച്ചിരുന്നവരുടെ അതൃപ്തി പാരയാകുമോ എന്ന ആശങ്കയും ഫലം വന്നപ്പോള്‍ ആശ്വാസമായി. എല്ലാറ്റിനും കാരണമായത് വിനേഷിന്റെ വ്യക്തിപ്രഭാവം തന്നെ.

ഗുസ്തിയെ പ്രാണനുതുല്യം സ്നേഹിക്കുന്ന ഹരിയാനക്കാരെ തിരഞ്ഞെടുപ്പു പ്രഖ്യാപനം മുതല്‍ തനിക്കൊപ്പം അണിനിരത്താനായി എന്നതില്‍ വിനേഷിന്റെ വ്യക്തിഗത മികവുകൂടിയുണ്ട്. ഗുസ്തിയെയും ഗുസ്തി താരങ്ങളെയും നെഞ്ചേറ്റുന്ന പ്രായമായവരും യുവാക്കളുമായിരുന്നു വിനേഷിന്റെ തിരഞ്ഞെടുപ്പു റാലികള്‍ക്കെത്തിയവരില്‍ ഏറിയ പങ്കും. വോട്ടുതേടിയെത്തുമ്പോള്‍ രാഷ്ട്രീയക്കാരുടെ ട്രേഡ്മാർക്കായ ചിരിയും ചേർത്തുപിടിയും വിനേഷിന് അപരിചിതമായിരുന്നെങ്കിലും, വിനേഷിനെ മകളെപ്പോലെ ചേർത്തുപിടിച്ച്‌ വോട്ടു ചെയ്യാൻ ജുലാനക്കാർ മടിച്ചില്ല. അതിന്റെ ഫലം കൂടിയാണ് ഈ ചരിത്ര വിജയം.കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളായി ഐഎൻഎല്‍ഡിയുടെയും പിന്നീട് ജെജെപിയുടെയും തട്ടകമായി മാറിയ മണ്ഡലമാണ് ജുലാന. രാഷ്ട്രീയത്തിലെ കന്നിത്തിരഞ്ഞെടുപ്പു പോരില്‍ വിനേഷിന്റെ എതിരാളികള്‍ നിസ്സാരക്കാരായിരുന്നില്ല. ദേശീയ രാഷ്ട്രീയത്തില്‍ത്തന്നെ പാർട്ടിയെ ആരോപണങ്ങളുടെ പൂട്ടിലാക്കിയ വിനേഷിനെ ഏതുവിധേനയും തോല്‍പിക്കേണ്ടത് ബിജെപിക്ക് അഭിമാന പ്രശ്നമായിരുന്നു. അതിനായി ചെന്നൈ പ്രളയരക്ഷാദൗത്യത്തില്‍ ഉള്‍പ്പെടെ പങ്കെടുത്തിട്ടുള്ള ക്യാപ്റ്റൻ യോഗേഷ് ഭൈരഗിയെത്തന്നെ അവർ ജുലാനയില്‍ നിയോഗിക്കുകയും ചെയ്തു. എഎപിക്കായി ഗുസ്തി താരം കവിത ദലാലും ജെജെപിക്കായി സിറ്റിങ് എംഎല്‍എ അമർജിത് ദണ്ഡെയുമാണ് കളത്തിലിറങ്ങിയത്.

മണ്ഡലത്തിലെ ജാതി സമവാക്യങ്ങളും അന്തിമഫലത്തില്‍ വിനേഷിനെ തുണച്ചിട്ടുണ്ടാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വിനേഷ് ഉള്‍പ്പെടുന്ന ജാട്ട് വിഭാഗം പ്രബലമായ മണ്ഡലമാണ് ജുലാന. അതേസമയം, ജാട്ട് വിഭാഗക്കാരെത്തന്നെ സ്ഥാനാർഥിയാക്കിയ ജെജെപി, ഐഎൻഎല്‍ഡി, ആംആദ്മി പാർട്ടി എന്നിവർ വിനേഷിന് കാര്യമായ വെല്ലുവിളി സൃഷ്ടിച്ചു. ജാട്ട് വിഭാഗക്കാർ തമ്മിലുള്ള പോരാട്ടം കനത്താല്‍ അതു നേട്ടമാക്കാമെന്ന കണക്കുകൂട്ടലില്‍ പിന്നാക്ക വിഭാഗത്തിലെ ഭൈരഗിയെ ബിജെപിയും സ്ഥാനാർഥിയാക്കി. ജാട്ടിതര വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമായി ധ്രുവീകരിക്കപ്പെടുമെന്ന ബിജെപി കണക്കുകൂട്ടല്‍ വിനേഷിനോടുള്ള ജുലാനക്കാരുടെ സ്നേഹത്തിനു മുന്നില്‍ തെറ്റിയെന്നു കൂടി അടിവരയിടുന്നുണ്ട് ഈ തിരഞ്ഞെടുപ്പു ഫലം.

spot_img

Related Articles

Latest news