കോഴിക്കോട്: സ്വകാര്യ ബാങ്കിലെ ജീവനക്കാരില്‍ നിന്ന് സ്കൂട്ടറിലെത്തിയ സംഘം 40 ലക്ഷം രൂപ കവർന്നു. കോഴിക്കോട് പന്തീരാങ്കാവില്‍ നടന്ന സംഭവത്തില്‍ കേസെടുത്തു.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ജീവനക്കാരില്‍ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാഗ് കവർച്ച ചെയ്തത്.
സ്വകാര്യ ബാങ്കിലെ സ്റ്റാഫായ അരവിന്ദ് എന്നയാളുടെ കയ്യില്‍ നിന്ന് പണം അടങ്ങുന്ന കറുത്ത നിറത്തിലുള്ള ബാഗ് തട്ടിയെടുക്കുകയായിരുന്നു. രാമനാട്ടുകര പന്തീരംകാവ് റോഡില്‍ നിന്ന് മാങ്കാവിലേക്കുള്ള റോഡില്‍ വച്ച് ഷിബിൻ ലാല്‍ എന്നയാള്‍ ബാഗ് തട്ടിപ്പറിച്ച് കറുത്ത നിറത്തിലുള്ള ജൂപിറ്റർ വാഹനത്തില്‍ കയറിപ്പോവുകയായിരുന്നുവെന്നാണ് പരാതി. ഇയാള്‍ കറുത്ത നിറത്തിലുള്ള ടി ഷർട്ടാണ് ധരിച്ചിരിക്കുന്നത്. വ്യക്തിയുടെ ഫോട്ടോയും പൊലീസ് പങ്കുവച്ചിട്ടുണ്ട്.
പ്രതിയായ ഷിബിൻ ലാല്‍, അക്ഷയ ഫെെനാൻസിയേഴ്സ് എന്ന സ്വർപ്പണയ സ്ഥാപനത്തില്‍ 38 ലക്ഷത്തോളം രൂപയ്ക്ക് സ്വർണം പണയം വച്ചിരുന്നു. ഇത് സ്വകാര്യ ബാങ്കായ ഇസാഫിലേക്ക് കൂടുതല്‍ പലിശയില്‍ മാറ്റി വയ്ക്കണമെന്ന് ഷിബിൻ ലാല്‍ ആവശ്യപ്പെട്ടു. അത്തരത്തില്‍ സ്വർണം മാറ്റിവയ്ക്കണമെങ്കില്‍ ആദ്യം ഈ സ്വർണത്തിന്റെ പണം അടയ്ക്കണം. അതിനായി ഇസാഫിലെ ജീവനക്കാർ പണവുമായി എത്തിയപ്പോഴാണ് കവർച്ച നടന്നത്.