ആഫ്രിക്കയില്‍ സുലഭമായ മറുള എന്ന പഴം കായ്‌ക്കുന്ന മരത്തെ കാട്ടിലെ ബാര്‍ എന്നു വിളിക്കാം. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ നല്ല സ്വയമ്ബന്‍ ചാരായ ഷാപ്പ് തന്നെ . ചെറിയ പുളിപ്പും മധുരവുമുള്ള പഴം അല്‍പം കൂടുതല്‍ കഴിച്ചാല്‍ ‘കിളി പറക്കും’ വിധം ലഹരിയിലാഴും. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണു മറുള സീസണായി അറിയപ്പെടുന്നത്
ഈ പഴം ആനയ്‌ക്കും ജിറാഫിനും കുരങ്ങിനുമാണ് ഏറെ പ്രിയം. ഒറ്റത്തടിയായി വളരുന്ന മറുള മരത്തില്‍ നിന്ന് ഇവ ‘ക്യൂ നില്‍ക്കാതെ’ വാങ്ങാന്‍ എളുപ്പം ഇവയ്‌ക്കാണല്ലോ. പഴുത്തു താഴെ വീഴുമ്ബോള്‍ മറ്റു മൃഗങ്ങളും അകത്താക്കാറുണ്ട്. മാംസളമായ പഴത്തിന്റെ അകത്തുള്ള കട്ടിക്കുരുവിനുമുണ്ട് അണ്ണാറക്കണ്ണന്മാരെപ്പോലുള്ള ആരാധകര്‍.
മറുളയുടെ വീര്യം കണ്ടറിഞ്ഞ നാട്ടുകാര്‍ പണ്ടേ അതു വാറ്റി സ്വയം പര്യാപ്തത നേടിയിട്ടുണ്ട്. സര്‍ക്കാര്‍ ‘അമറുള’ എന്ന പേരില്‍ ബ്രാന്‍ഡഡ് മദ്യവും വിപണിയിലെത്തിച്ചിട്ടുണ്ട്. റഷ്യയില്‍ വോഡ്ക പോലെ, ഗോവയില്‍ ഫെനി പോലെ ആഫ്രിക്കയില്‍ ‘അമറുള’ രുചിക്കലും ടൂറിസത്തിന്റെ ഭാഗം. പഴത്തിന്റെ പെരുമ കണ്ടും കേട്ടും കഴിച്ചും തേച്ചും അറിഞ്ഞ് ഇതര നാട്ടുകാരും മറുള കൃഷിയിലേക്കു തിരിഞ്ഞതായാണു പുതിയ വാര്‍ത്ത. ഇന്ത്യയിലും എന്തിന് കേരളത്തില്‍ പോലും പരീക്ഷണാടിസ്ഥാനത്തില്‍ മറുള കൃഷി ചെയ്തുതുടങ്ങിയിട്ടുണ്ടത്രെ.