ഇടുക്കി: മറുനാടൻ മലയാളി ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയെ ആക്രമിച്ച സംഭവത്തിൽ നാല് പേർ പൊലീസ് പിടിയിലായി. വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ബംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. ആക്രമണത്തിന് പിന്നാലെ തന്നെയാണ് സംഘം ബംഗളൂരുവിലേക്ക് കടന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി.
കഴിഞ്ഞ ശനിയാഴ്ച രാത്രി ഒരു വിവാഹചടങ്ങിൽ നിന്ന് മടങ്ങുകയായിരുന്ന ഷാജൻ സ്കറിയയെ തൊടുപുഴ മങ്ങാട്ടുകവലയിൽ വെച്ചാണ് അഞ്ചംഗ സംഘം ആക്രമിച്ചത്. ഷാജൻ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നാലെ വന്ന ഥാർ ഇടിച്ചതോടെയാണ് അതിക്രമം ആരംഭിച്ചത്.
സംഭവത്തിൽ തന്നെ ആക്രമിച്ചത് കണ്ടാലറിയാവുന്ന സിപിഎം പ്രവർത്തകരാണെന്നായിരുന്നു ഷാജൻ സ്കറിയ നൽകിയ മൊഴി. “കൊല്ലാനുള്ള ശ്രമമായിരുന്നു ഇത്, ഒരു അപകടമല്ല” എന്നായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.