മക്ക: ഹജ്ജ് സീസണിനോടനുബന്ധിച്ച് ആഭ്യന്തര തീർത്ഥാടകർക്ക് പാക്കേജുകള്‍ അവതരിപ്പിച്ച് ഹജ്ജ്, ഉംറ മന്ത്രാലയം.സൗദി പൗരന്മാർക്കും പ്രവാസികളുള്‍പ്പടെയുള്ള താമസക്കാർക്കുമാണ് ഇത് ലഭ്യമാകുക.
വ്യത്യസ്തമായ നിരക്കുകളിലുള്ള നാല് പാക്കേജുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. തീർത്ഥാടകർക്ക് നിരക്കുകളും മുൻഗണനകളും അനുസരിച്ച് അവർക്കാവശ്യമുള്ള പാക്കേജുകള്‍ സ്വീകരിക്കാം.
നുസ്ക് ആപ്ലിക്കേഷൻ വഴിയാണ് പാക്കേജുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. 13,150 റിയാലിന്റേതാണ് ഏറ്റവും ഉയർന്ന പാക്കേജ്. ഇതില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഉണ്ടാകും. ജമാറത്ത് പാലത്തിന് അടുത്തായാണ് താമസ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
8,092 റിയാലിന്റേതാണ് ഏറ്റവും ചെലവ് കുറഞ്ഞ പാക്കേജ്. ഇതില്‍ ഹോസ്പിറ്റാലിറ്റി ക്യാമ്പുകളാണ് ഉണ്ടാവുക. മിനക്ക് അടുത്തായാണ് ഈ ക്യാമ്പുകള്‍ ഒരുക്കിയിരിക്കുന്നത്. 12,537 റിയാല്‍ നിരക്ക് വരുന്ന ഹജ്ജ് പാക്കേജും ലഭ്യമാണ്.
ഇതില്‍ കിദാന അല്‍ വാദി ടവറുകളിലായാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. വ്യക്തിഗത സേവനങ്ങളും ഉയർന്ന നിലവാരത്തിലുള്ള സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ഭക്ഷണവും ഇതില്‍ ഉണ്ട്.
നാലാമത്തെ പാക്കേജില്‍ മിനയില്‍ ഒരുക്കിയിരിക്കുന്ന തമ്പുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. തീർത്ഥാടകർക്ക് പങ്കുവെക്കാവുന്ന താമസസൗകര്യവും ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങളും ലഭിക്കും.