മലപ്പുറം: മലപ്പുറത്ത് പവർബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായി കത്തിനശിച്ച സംഭവത്തില്‍ വമ്പൻ ട്വിസ്റ്റ്.കത്തിനശിച്ചത് വീടല്ലെന്നും അനധികൃത പടക്കശേഖരമാണ് പൊട്ടിത്തെറിച്ചതെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പവർ ബാങ്ക് ചാർജ് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് വീട്ടുടമ പറയുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അനധികൃത പടക്കശേഖരമാണ് പൊട്ടിത്തെറിച്ചതെന്ന് കണ്ടെത്തിയത്. ഇതോടെ വീട്ടുടമ തിരൂർ മുക്കിലപീടിക സ്വദേശി അബൂബക്കർ സിദ്ദീഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് അപകടം നടന്നത്. തീ പടരുന്നത് കണ്ട പരിസരവാസികളും നാട്ടുകാരും തീയണക്കുകയായിരുന്നു. തുടർന്ന് തിരൂർ ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. അപകടസമയത്ത് കെട്ടിടത്തില്‍ ആരുമില്ലാത്തതിനാല്‍ വൻ ദുരന്തം ഒഴിവായി. പവര്‍ബാങ്ക് ചാര്‍ജ് ചെയ്യാനായി വെച്ച് വീട്ടുകാര്‍ പുറത്ത് പോയതിന് പിന്നാലെയാണ് അപകടമുണ്ടായതെന്നാണ് അന്ന് അബൂബക്കര്‍ സിദ്ധിഖ് പറഞ്ഞത്.
വലിയ ശബ്ദത്തോടെ തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് പരിസരവാസികളും നാട്ടുകാരും ചേർന്ന് സമീപത്തെ കിണറുകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്. തിരൂരില്‍നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയപ്പോഴേക്കും തീ നിയന്ത്രണവിധേയമായിരുന്നു. വിട്ടുപകരണങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, അലമാരയില്‍ സുക്ഷിച്ച രേഖകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ പൂർണമായി കത്തിനശിച്ചു. ഓല മേഞ്ഞ മേല്‍ക്കൂരയില്‍ വേഗം തീ പടർന്നു. മേല്‍ക്കൂരയില്‍ ചോർച്ചയുള്ളതിനാല്‍ പ്ലാസ്റ്റിക് ഷീറ്റും വിരിച്ചിരുന്നു. ഇവയെല്ലാം പൂർണമായി കത്തിനശിച്ചിരുന്നു.