മരിച്ചതായി കരുതിയ പ്രവാസി ജീവിതത്തിലേക്ക് തിരിച്ചെത്തി; എട്ടുമാസത്തെ പോരാട്ടത്തിനൊടുവിൽ സുഭാഷ് നാട്ടണഞ്ഞു

റിയാദ്: മരണവാർത്ത വരെ പ്രചരിച്ച അതീവ ഗുരുതരാവസ്ഥയിൽ നിന്ന് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തി കരുനാഗപ്പള്ളി സ്വദേശി സുഭാഷ് ഗോപാലൻ (53) ജന്മനാട്ടിലേക്ക് മടങ്ങി. എട്ടുമാസം മുമ്പ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ദീർഘകാല ചികിത്സയും അനിശ്ചിതത്വങ്ങളും പിന്നിട്ട് സൗദി ആരോഗ്യ മന്ത്രാലയം, ഇന്ത്യൻ എംബസി, മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ എന്നിവരുടെ സംയുക്ത ഇടപെടലുകളുടെ ഫലമായാണ് കഴിഞ്ഞ ദിവസം വീൽചെയറിൽ നാട്ടിലേക്ക് യാത്ര തിരിച്ചത്. ഒരിക്കൽ മരിച്ചതായി പോലും തെറ്റിദ്ധരിക്കപ്പെട്ട സുഭാഷിന്റെ മടങ്ങിവരവ് പ്രവാസലോകത്ത് വലിയ ആശ്വാസവും സന്തോഷവും പകർന്നു.

അപകടത്തിന് പിന്നാലെ ശുമൈസിയിലെ കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിക്കപ്പെട്ട സുഭാഷിന് സങ്കീർണമായ തലച്ചോർ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നു. ചികിത്സയുടെ ഭാഗമായി തലയോട്ടിയുടെ ഒരു ഭാഗം നീക്കം ചെയ്യുകയും ദീർഘകാല നിരീക്ഷണത്തിൽ തുടരുകയും ചെയ്തു. തുടർന്ന് റുവൈസ്, അൽ ഖുവയ്യ എന്നിവിടങ്ങളിലെ ആശുപത്രികളിലും ചികിത്സ തുടരുകയായിരുന്നു.

നാട്ടിലെത്തിയ ശേഷം വീണ്ടും ശസ്ത്രക്രിയ നടത്തി വെച്ചുപിടിപ്പിക്കേണ്ടതിനാൽ നീക്കം ചെയ്ത തലയോട്ടിയുടെ ഭാഗം അവയവങ്ങൾ കൊണ്ടുപോകുന്നതിനുള്ള അതീവ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഐസ് ബോക്സിൽ സുരക്ഷിതമായി പാക്ക് ചെയ്താണ് നാട്ടിലേക്ക് കൊണ്ടുപോയത്. സുഭാഷിന് തുണയായി ഉറ്റമിത്രമായ രാജുവും ഒപ്പമുണ്ടായിരുന്നു.

ചികിത്സാകാലയളവിൽ ഏകദേശം 4,50,000 റിയാൽ (ഒരു കോടിയിലധികം രൂപ) ആശുപത്രി ബില്ലായി വന്നെങ്കിലും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഇടപെടലിലൂടെ ഭൂരിഭാഗം തുകയും ഒഴിവാക്കി ലഭിച്ചു. സുഭാഷിന്റെയും ഒപ്പമുണ്ടായിരുന്നയാളുടെയും വിമാന ടിക്കറ്റ് ചെലവിനായി ഇന്ത്യൻ എംബസി 10,000 റിയാലും മൈത്രി കൂട്ടായ്മ 3,000 റിയാലും സമാഹരിച്ചു നൽകി. എക്സിറ്റ് നടപടികൾ ഉൾപ്പെടെയുള്ള മറ്റ് ചെലവുകളും മൈത്രി ഏറ്റെടുത്തു.

മൈത്രി ചെയർമാൻ ശിഹാബ് കൊട്ടുകാടിന്റെ നേതൃത്വത്തിൽ നടത്തിയ നിരന്തര ഇടപെടലുകളാണ് വലിയ തുക ഒഴിവാക്കി ലഭിക്കുന്നതിനും നിയമനടപടികൾ വേഗത്തിലാക്കുന്നതിനും നിർണായകമായത്. ശിഹാബിനൊപ്പം മൈത്രി പ്രവർത്തകരായ റഹ്‌മാൻ മുനമ്പത്ത്, മജീദ് മൈത്രി, ഷംനാദ് കരുനാഗപ്പള്ളി, നിസാർ പള്ളിക്കശേരിൽ, സാദിഖ് കരുനാഗപ്പള്ളി, നിസീർഖാൻ എന്നിവരും ശുമൈസി കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലെ അസിസ്റ്റന്റ് ഹെഡ് നഴ്‌സ് മൃദുല വിനീഷ്, മാത്യു ജോസഫ്, സഹോദരൻ സുരാജ് എന്നിവരും സഹായത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നു.

സുഭാഷ് മരണപ്പെട്ടുവെന്ന തെറ്റായ വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സുഭാഷ് മരിച്ചുവെന്ന വിവരം വീട്ടുകാർക്ക് ലഭിച്ചതിനെ തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കണമെന്ന് സി.ആർ. മഹേഷ് എംഎൽഎ ശിഹാബ് കൊട്ടുകാടിനോട് ആവശ്യപ്പെട്ടു. മൃതദേഹം ഏറ്റുവാങ്ങുന്നതിനുള്ള പവർ ഓഫ് അറ്റോർണിയും കൈമാറി. തുടർന്ന് നടത്തിയ നടപടികളിലാണ് മരിച്ചത് മറ്റൊരു സുഭാഷ് ആണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് സംഭവവികാസങ്ങൾ മാറി സുഭാഷ് ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.

ഒരിക്കൽ മരിച്ചതായി കരുതിയ വ്യക്തി ഇന്ന് വീൽചെയറിലായെങ്കിലും ചിരിച്ചുകൊണ്ട് നാട്ടിലേക്ക് മടങ്ങുന്നത് വലിയ സന്തോഷമാണെന്നും ഇത് എല്ലാവരുടെയും പ്രാർത്ഥനയുടെയും കൂട്ടായ പരിശ്രമത്തിന്റെയും ഫലമാണെന്നും ശിഹാബ് കൊട്ടുകാട് പറഞ്ഞു.

സൗദി ആരോഗ്യ മന്ത്രാലയം, ഇന്ത്യൻ എംബസി ഡി.സി.എം. അബൂ മാത്തൻ ജോർജ്, വെൽഫെയർ വിങ് മേധാവി വൈ. സാബിർ, സഹ ഉദ്യോഗസ്ഥൻ ആഷിഖ്, മൈത്രി ഭാരവാഹികൾ, റുവൈസ് ആശുപത്രിയിലെ ജീവനക്കാർ, എയർ ഇന്ത്യ ഉദ്യോഗസ്ഥരായ മനോജ്, സനൽ എന്നിവരുടെ സേവനങ്ങളെ മൈത്രി കൺവീനറും പ്രവർത്തകരും പ്രത്യേകം സ്മരിച്ചു.

എട്ടുമാസത്തെ നീണ്ട പരിശ്രമത്തിനൊടുവിൽ സുഭാഷ് വിമാനം കയറുമ്പോൾ ഒരു പ്രവാസിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന സംതൃപ്തിയിലായിരുന്നു മൈത്രി പ്രവർത്തകർ.

spot_img

Related Articles

Latest news