കണ്ണൂർ:കഥാകൃത്തും മാധ്യമ പ്രവർത്തകനുമായിരുന്ന അശ്രഫ് ആഡൂരിൻ്റെ സ്മരണയിൽ അശ്രഫ് ആഡൂർ സൗഹ്യദ കൂട്ടായ്മ ഏർപ്പെടുത്തിയ രണ്ടാമത് കഥാപുരസ്കാരത്തിന് നജീം കൊച്ചുകലുങ്കിൻ്റെ ‘കാട് എന്ന കഥ അർഹമായി.25,000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അവാർഡ്.
288 എൻട്രികളിൽ നിന്ന് വി.എസ് അനിൽകുമാർ, ടി.പി. വേണുഗോപാലൻ, കെ.കെ രേഖ എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് നിർണയിച്ചത്. അവാർഡ് ദാന ചടങ്ങ് പിന്നീട് നടക്കും.
കൊല്ലം ജില്ലയിൽ കൊച്ചുകലുങ്ക് സ്വദേശിയാണ് നജീം. ചരിത്രത്തിൽ ബിരുദവും പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമയും നേടി. 1996 മുതൽ പത്രപവർത്തന രംഗത്ത്. 2001 മുതൽ സൗദി അറേബ്യയിൽ.
നിലവിൽ ഗൾഫ് മാധ്യമം ദിനപത്രത്തിന്റെ സൗദി ന്യൂസ് ബ്യൂറോ ചീഫ്. പ്രവാസ പത്രപ്രവർത്തന അനുഭവക്കുറിപ്പുകളുടെ സമാഹാരം ‘കനൽ മനുഷ്യർ’ എന്ന പേരിൽ പുസ്തകമായി ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ചു.
മാധ്യമപ്രവർത്തനത്തിനും സർഗാത്മക സാഹിത്യത്തിനും നിരവധി പുരസ്കാരങ്ങൾക്ക് അർഹനായി. നന്മ സി.വി. ശ്രീരാമൻ സ്മാരക കഥാ പുരസ്‌കാരം, കെസിബിസി മീഡിയ കമ്മീഷൻ കഥാ പുരസ്‌കാരം, ഐ.സി.എഫ് കലാലയം സാഹിത്യ പുരസ്‌കാരം, ന്യൂ ഏജ് തെങ്ങമം ബാലകൃഷ്ണന്‍ സ്മാരക മാധ്യമ പുരസ്കാരം, ഫ്രണ്ട്സ് ക്രിയേഷന്‍സ് മീഡിയ എക്സലന്‍സ് അവാര്‍ഡ്, ദല കൊച്ചുബാവ ചെറുകഥ പുരസ്കാരം, നവയുഗം കെ.സി പിള്ള സാഹിത്യ പുരസ്കാരം, പെരുമ്പാവൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് സാഹിത്യ പുരസ്കാരം, ദുബൈ കൈരളി കലാകേന്ദ്രം സാഹിത്യ സമ്മാനം, സോളിഡാരിറ്റി കഥാസമ്മാനം, പുരോഗമന കലാസാഹിത്യ സംഘം പ്രവാസി സമ്മാനം, കൂട്ടം സാഹിത്യ പുരസ്കാരം, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനം കഥാ അവാര്‍ഡ്, ജിദ്ദ സമീക്ഷ കഥാ സമ്മാനം, കേരള നദ്വത്തുല്‍ മുജാഹിദ്ദീന്‍ സംസ്ഥാന സമ്മേളനം സാഹിത്യ പുരസ്കാരം, അബൂദാബി മലയാളി സമാജം കഥാപുരസ്കാരം, കവിതക്ക് കേരള കൗമുദി റീഡേഴ്സ് ക്ളബ് കൊല്ലം ജില്ല കമ്മിറ്റി സമ്മാനം, റിയാദ് കേളി അവാര്‍ഡ്, മാസ് ജീസാന്‍ സമ്മാനം, ലേഖനത്തിന് ടിപ്പു സുല്‍ത്താന്‍ സ്മാരക സമിതി സമ്മാനം, മഹാസിന്‍ മലയാളി സമാജം സമ്മാനം, സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ സമ്മാനം, കെ.എം.സി.സി റിയാദ് സമ്മാനം തുടങ്ങിയ പുരസ്‌കാരങ്ങളാണ് ലഭിച്ചിട്ടുള്ളത്.
ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക ജാസ്മിൻ എ.എൻ ആണ് ഭാര്യ. മക്കൾ: ഫിദൽ, ഗസൽ.