റിയാദ് നവോദയയുടെ ആഭിമുഖ്യത്തിൽ നടന്ന വി എസ് അനുശോചനയോഗത്തിൽ വിവിധ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവർ അനുശോചനം രേഖപ്പെടുത്തി. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിനും നാടിന്റെ പ്രകൃതി സംരക്ഷിക്കുന്നതിനും അവശ ജനതയുടെ അവകാശങ്ങൾക്കുവേണ്ടിയും ചൂഷണത്തിനും അഴിമതിക്കുമെതിരെ പോരാടിയ ജനനായകനായിരുന്നു വി എസ് എന്ന് പ്രാസംഗികർ അനുസ്മരിച്ചു. പ്രതിപക്ഷ നേതാവെന്ന നിലയിൽ മാത്രമല്ല മികച്ച ഭരണാധികാരി എന്ന നിലയിലും കഴിവ് തെളിയിച്ചിരുന്നു വി എസ്. പ്രവാസികൾക്ക് വേണ്ടി ക്ഷേമനിധിയും പെൻഷൻ പദ്ധതിയും സാന്ത്വനം സഹായവും ഒക്കെ ആരംഭിച്ചത് വി എസ് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. കേരളം കണ്ട ഏറ്റവും വലിയ ജനകീയ അന്ത്യയാത്ര ഒരു നൂറ്റാണ്ടിന്റെ സമരനായകന് ജനങ്ങൾ നൽകിയ ആദരവായിരുന്നു. സ്വാതന്ത്ര്യ സമര സേനാനി എന്ന നിലയിലും പിൻതലമുറയ്ക്കുള്ള ഒരു രാഷ്ട്രീയ പാഠപുസ്തകമെന്ന നിലയിലും വി എസ് എന്നും രാഷ്ട്രീയ കേരളത്തിൽ ജീവിക്കും. ചിലർ ബോധപൂർവ്വം ജാതിമത വിരുദ്ധ മുദ്രകൾ വി എസിന് മുകളിൽ ചാർത്താൻ ശ്രമിച്ചത് കളവായിരുന്നെന്ന് തെളിയിച്ചുകൊണ്ടാണ് വി എസ് വിടവാങ്ങിയത്. വിവിധ സംഘടനകൾ, മാധ്യമ പ്രവർത്തകർ, സാംസ്കാരിക നായകർ തുടങ്ങി പ്രവാസി സമൂഹത്തിന്റെ ഒരു പരിച്ഛേദം കേരളത്തിന്റെ പ്രിയപുത്രന് അനുശോചനം അർപ്പിക്കാൻ എത്തിയിരുന്നു. റോസാ പൂക്കളാൽ അലങ്കരിച്ച വി എസിന്റെ ചിത്രത്തിന് മുന്നിൽ വെച്ചിരുന്ന പുസ്തകത്തിൽ ഓരോരുത്തരം അനുശോചന സന്ദേശം രേഖപ്പെടുത്തിയാണ് മടങ്ങിയത്. റിയാദ് ബത്തയിൽ നടന്ന അനുശോചന യോഗത്തിൽ നവോദയ കേന്ദ്ര കമ്മിറ്റി അംഗം ഇസ്മായിൽ കണ്ണൂർ അധ്യക്ഷത വഹിച്ചു. കുമ്മിൾ സുധീർ, സലിം പള്ളിയിൽ, ജോസഫ് അതിരുങ്കൽ, ഡോക്ടർ ജയചന്ദ്രൻ, ശിഹാബ് കൊട്ടുകാട്, നജീം കൊച്ചുകലുങ്ക്, ഷിബു ഉസ്മാൻ, ജയൻ കൊടുങ്ങല്ലൂർ, നെബു വർഗ്ഗീസ്, വിക്രമലാൽ, ഫിറോസ്ഖാൻ, ആതിരാ ഗോപൻ, റഹ്മാൻ മുനമ്പത്, ഷാനവാസ്, ഇല്യാസ്, പ്രഭാകരൻ, ബാബുജി, രവീന്ദ്രൻ പയ്യന്നൂർ, അയ്യൂബ് കരൂപ്പടന്ന, ഹരി കൃഷ്ണൻ, അസിസ്, മുഹമ്മദ് സലിം, അജിത് കുമാർ, റസ്സൽ, അമീർ, നാസ്സർ ഹനീഫ തുടങ്ങിയവർ സംസാരിച്ചു. ഷൈജു ചെമ്പൂര് വി എസ്സിനെ കുറിച്ചെഴുതിയ കവിത ആലാപനം ചെയ്തു, സനൂപ് പയ്യന്നൂർ വിപ്ലവ ഗാനം ആലപിച്ചാണ് ആദരാജ്ഞലികൾ അർപ്പിച്ചത്.