തൃശൂർ: പുതുക്കാട് നവജാത ശിശുക്കളെ യുവതി ശ്വാസം മുട്ടിച്ചുകൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ രണ്ടാമത്തെ കുഞ്ഞിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി.കാമുകൻ ഭവിന്റെ വീടിന്റെ പരിസരത്ത് നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഒരടി താഴ്ചയിലെടുത്ത കുഴിയില്‍ നിന്നുളള ചെറിയ എല്ലിൻ കഷ്ണങ്ങളാണ് കണ്ടെത്തിയത്. കൊലപാതകം നടന്ന് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് കുഴി തുറന്ന് കുഞ്ഞിന്റെ അസ്ഥികള്‍ എടുക്കുന്നത്. മണ്ണിന്റെ അവശിഷ്ടങ്ങളും ഫോറൻസിക് സംഘം ശേഖരിച്ചിട്ടുണ്ട്. പ്രതിയായ അനീഷ ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട സ്വന്തം വീടിന്റെ വീടിന്റെ പരിസരം, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട ഭവിന്റെ വീടിന്റെ പരിസരം എന്നിവിടങ്ങളിലാണ് ഫോറൻസിക് സംഘത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
ഇന്നലെ പുലർച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. മദ്യലഹരിയിലായിരുന്നു ഭവിൻ പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തിയാണ് നിർണായക വെളിപ്പെടുത്തലുകള്‍ നടത്തിയത്. രണ്ട് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയത് അനീഷ തന്നെയാണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. 2021 നവംബർ ആറിനാണ് അനിഷ ആദ്യകുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നത്. 2024 ആഗസ്റ്റ് 29ന് ചേട്ടന്റെ മുറിയില്‍ വച്ച് രണ്ടാമത്തെ കുഞ്ഞിനെയും അനീഷ കൊന്നു എന്നാണ് എഫ്‌ഐആറില്‍ ഉള്ളത്. രണ്ടാമത്തെ കുഞ്ഞിനെ കൊന്നശേഷം മുണ്ടില്‍ പൊതിഞ്ഞ് ടോയ്ലെറ്റില്‍ വച്ചു. പിറ്റേന്ന് മൃതദേഹം സഞ്ചിയിലിട്ട് ഭവിന്റെ അമ്മയുടെ വീട്ടിലെത്തി പറമ്പില്‍ കുഴിച്ചിട്ടു.
ലാബ് ടെക്‌നീഷ്യനാണ് അനീഷ. 2020ല്‍ ആണ് അനീഷയും ഭവിനും ഫേസ്‌ബുക്കിലൂടെ പരിചയപ്പെടുന്നത്. 2021ല്‍ അനീഷ ഗർഭിണിയാവുകയും വീട്ടുകാരറിയാതെ പ്രസവിക്കുകയും ചെയ്തു. തുടർന്ന് രണ്ടാമതും അനീഷ ഗർഭം ധരിച്ചു. വീട്ടുകാരറിയാതെ പ്രസവിക്കുകയും ചെയ്തു. കുഞ്ഞ് കരഞ്ഞപ്പോള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. തുടർന്ന് മൃതദേഹം യുവാവിന് കൈമാറുകയായിരുന്നു. ഇതിനുശേഷം ഇവരുടെ ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തു. അനീഷ മറ്റൊരു വിവാഹം കഴിക്കുമോയെന്ന സംശയത്തിലാണ് ഭവിൻ അസ്ഥികളുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.