പ്രവാസികേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ രണ്ടാംഘട്ട എന്‍റോള്‍മെന്റിനും പരിഷ്കരിച്ച നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിക്കും നാളെ (2026 മാര്‍ച്ച് 11 ന്) തുടക്കമാകും. മലപ്പുറം നോര്‍ക്ക സെല്ലില്‍ (മുനിസിപ്പൽ ബസ് സ്റ്റാൻഡ് ബിൽഡിംഗ്) വൈകിട്ട് 4.00 ന് നടക്കുന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നോര്‍ക്ക കെയര്‍ പ്ലസ് മൊബൈല്‍ ആപ്ലിക്കേഷനുകളുടെ ലോഞ്ചും ചടങ്ങില്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. ആപ്പിള്‍ ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്നും നോര്‍ക്ക കെയര്‍ പ്ലസ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 2026 മാര്‍ച്ച് 11 മുതല്‍ 2026 ഏപ്രില്‍ 12 വരെയാണ് രണ്ടാംഘട്ട എന്‍റോള്‍മെന്റിന് അവസരം. ഈ കാലയളവില്‍ എന്‍റോള്‍ ചെയ്യുന്നവര്‍ക്ക് 2026 ഏപ്രിൽ 15 മുതല്‍ ഒരു വര്‍ഷത്തേയ്ക്കാണ് പോളിസി കാലയളവ്.
നോര്‍ക്ക കെയര്‍ പ്ലസ്സില്‍ 18 മുതല്‍ 80 വയസ്സുവരെയുളളവര്‍ക്ക് എന്‍റോള്‍ ചെയ്യാനാകും. സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡിയോ, സ്റ്റുഡന്റ് ഐ.ഡിയോ, എന്‍.ആര്‍.കെ ഐ.ഡിയോ ഉളള പ്രവാസികേരളീയര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് പദ്ധതിയില്‍ എന്‍റോള്‍ ചെയ്യാനാകുക. നോര്‍ക്ക കെയര്‍ പദ്ധതി വിപുലീകരിക്കണമെന്നും എന്‍റോള്‍മെന്റിന് വീണ്ടും അവസരമൊരുക്കണമെന്നും അഞ്ചാം ലോകകേരള സഭയിലുള്‍പ്പെടെ പ്രവാസി സമൂഹത്തിൽ നിന്നും ആവശ്യമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഒരു മാസം കൂടി എന്‍റോള്‍മെന്റിന് അവസരമൊരുങ്ങുന്നത്. കേരളത്തിലെ 688 ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 20,000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് ക്യാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. ക്യാഷ്ലെസ്സ് സൗകര്യമില്ലാത്ത ആശുപത്രികളില്‍ ക്ലെയിം-റീഇംബര്‍സ്മെന്റും ലഭ്യമാണ്. 2025 സെപ്റ്റംബർ 22 മുതല്‍ നവംബര്‍ 30 വരെ സംഘടിപ്പിച്ച നോര്‍ക്ക കെയര്‍ ആദ്യഘട്ട എന്‍റോള്‍മെന്റില്‍ 1,32,000 പ്രവാസികേരളീയ കുടുംബങ്ങളാണ് എന്‍റോള്‍ ചെയ്തത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 2025 സെപ്റ്റംബര്‍ 22 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വ്വഹിച്ചത്.

