ദുബൈ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ നിസാർ വയനാട് (44) ദുബൈയിൽ അന്തരിച്ചു. വയനാട് കമ്പളക്കാട് സ്വദേശിയായ നിസാർ, സംഗീതപരിപാടികൾക്കായി കഴിഞ്ഞമാസമാണ് ദുബൈയിലെത്തിയത്. പനിയെ തുടർന്ന് ചികിത്സ തേടിയിരുന്ന അദ്ദേഹം ഇന്ന് വൈകുന്നേരം ദുബൈ മൻഖൂൽ ആശുപത്രിയിലാണ് മരിച്ചത്.
അടുത്ത ദിവസങ്ങളിൽ സൗദിയിലും ദുബൈയിലുമായി വിവിധ സംഗീത പരിപാടികളിൽ പങ്കെടുക്കാനിരിക്കെയാണ് അപ്രതീക്ഷിത മരണം. നിരവധി മാപ്പിളപ്പാട്ട് ആൽബങ്ങളിൽ പാടുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
മലയാള സിനിമയായ ‘പ്രഫസർ ഡിങ്കൻ’ ഉൾപ്പെടെ കന്നഡ സിനിമയിലും പിന്നണി ഗായകനായി നിസാർ ഗാനമാലപിച്ചിട്ടുണ്ട്. ബോളിവുഡ് പിന്നണി ഗായകൻ ഉദിത് നാരായണനോടുള്ള ശബ്ദസാദൃശ്യമാണ് ഗാനമേള വേദികളിൽ നിസാറിനെ ശ്രദ്ധേയനാക്കിയത്. ബഹ്റൈനിൽ ഉദിത് നാരായണനോടൊപ്പം വേദി പങ്കിട്ട് പാടിയതും ഏറെ ശ്രദ്ധ നേടിയിരുന്നു.
വയനാട്ടിലും ഗൾഫ് രാജ്യങ്ങളിലുമായി നിരവധി സംഗീത വേദികളിൽ സജീവമായിരുന്ന നിസാർ, തന്റേതായ ആലാപന ശൈലിയിലൂടെ മാപ്പിളപ്പാട്ട് ആസ്വാദകരുടെ പ്രിയങ്കരനായിരുന്നു.ഇറോത്ത് വീട്ടിൽ ഇബ്രായിയുടെയും സൈനബയുടെയും മകനാണ്. ഭാര്യ: ഷഹന നിസാർ. മക്കൾ: സിംബ്രീന, അംബ്രീന. സഹോദരങ്ങൾ: ബുഷറ, നസീറ, അൻസാർ.

