തിരുവോണ സദ്യയ്‌ക്കുള്ള സാധനങ്ങളും ഓണക്കോടിയുമെല്ലാം വാങ്ങാനുള്ള അവസാനവട്ട ഓട്ടപ്പാച്ചിലിലാണ് മലയാളികള്‍.കടകമ്പോളങ്ങളിലും പച്ചക്കറിക്കടകളിലും വൻ തിരക്കാണ്. ഇന്ന് ഉച്ച കഴിഞ്ഞാല്‍ ഉത്രാടപ്പാച്ചിലിന്റെ തീവ്രത കൂടും.
ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്നത് പച്ചക്കറി കടകളിലും വസ്‌ത്രശാലകളിലുമാണ്. ഫുട്‌പാത്തുകളിലെ കച്ചവടക്കാരുടെ മുന്നിലും വൻ തിരക്കാണ്. എത്ര വില കൂടുതലാണെങ്കില്‍പ്പോലും ഓണത്തിന് ഒന്നിനും ഒരു കുറവും വരാതെയിരിക്കാൻ മലയാളികള്‍ ശ്രദ്ധിക്കാറുണ്ട്.
പണ്ടുകാലത്തെ അപേക്ഷിച്ച് നിരവധി കാര്യങ്ങളില്‍ മാറ്റം വന്നിട്ടുണ്ട്. ഒറിജിനല്‍ പൂക്കള്‍കൊണ്ട് ഏറെ സമയമെടുത്ത് ചെയ്യുന്ന പൂക്കളത്തിന് പകരം പ്ലാസ്റ്റിക് പൂക്കളം വിപണിയിലുണ്ട്. ഓണക്കോടി പ്രധാനമായതിനാല്‍ത്തന്നെ വ്യത്യസ്‌തമാർന്ന കേരളീയ വസ്‌ത്രങ്ങള്‍ ഇത്തവണത്തെ ഓണത്തിന് വിപണിയില്‍ ലഭ്യമാണ്.
പലയിടത്തും വലിയ രീതിയിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. തലസ്ഥാനത്തെ മാർക്കറ്റുകളില്‍ സൂചി കുത്താൻ പോലും ഇടമില്ലാത്ത അവസ്ഥയാണ്. ചാല, പഴവങ്ങാടി തുടങ്ങിയ സ്ഥലങ്ങളില്‍ ജനസാഗരമാണ് ഒഴുകിയെത്തുന്നത്. കേരളത്തില്‍ മാത്രമല്ല, മലയാളികള്‍ ഏത് രാജ്യത്തുണ്ടോ അവിടെയെല്ലാം ഓണം ആഘോഷിക്കുന്നുണ്ട്.