ലഖ്നൗ: ലാൻഡ് ചെയ്ത് യാത്രക്കാരെ ഇറക്കിക്കൊണ്ടിരിക്കേ വിമാനത്തിനുള്ളില്‍ യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി.ലഖ്നൗ ചൗധരി ചരണ്‍ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ന്യൂഡല്‍ഹിയില്‍നിന്നുവന്ന എയർ ഇന്ത്യയുടെ AI2845 നമ്പർ വിമാനത്തിലെ യാത്രക്കാരനാണ് മരിച്ചത്. സീറ്റ് ബെല്‍റ്റിട്ട നിലയിലായിരുന്നു മൃതദേഹം.ഭക്ഷണം വെച്ചിരുന്ന ട്രേയും വെള്ളവും മറ്റും നീക്കം ചെയ്യാനായി ഫ്ളൈറ്റ് അറ്റെൻഡന്റ് സമീപിച്ചപ്പോള്‍ യാത്രക്കാരൻ പ്രതികരിക്കുന്നുണ്ടായിരുന്നില്ല. സമീപത്തുണ്ടായിരുന്ന യാത്രക്കാരനായ ഡോക്ടർ പരിശോധിച്ചപ്പോഴാണ് മരണം സംഭവിച്ചുവെന്ന് മനസിലാക്കിയത്.
മരിച്ചത് ബിഹാർ ഗോപാല്‍ഗഞ്ച് സ്വദേശിയായ ആഷിഫ് ദോലാ അൻസാരി (52) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സീറ്റ് ബെല്‍റ്റ് നീക്കം ചെയ്യുകയോ ഭക്ഷണം തൊട്ടുനോക്കുകയോ ചെയ്തിട്ടില്ലാത്തതിനാല്‍ യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍വെച്ചുതന്നെ മരണം സംഭവിച്ചിരിക്കാമെന്നാണ് കരുതുന്നത്. എയർപോർട്ട് മെഡിക്കല്‍ ടീം യാത്രക്കാരന് പ്രഥമ ശുശ്രൂഷ നല്‍കിയശേഷം അഡ്വാൻസ് ലൈഫ് സപ്പോർട്ട് ആംബുലൻസില്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ഇവിടെവെച്ചാണ് മരണം സ്ഥിരീകരിച്ചത്