കോഴിക്കോട്: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്‍റെ സഹോദരൻ പി കെ ബുജൈർ ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായി.സംഭവത്തില്‍ വലിയ വിമർശനമുയർന്നതോടെ പ്രതികരണവുമായി പി കെ ഫിറോസ് രംഗത്തെത്തി. കേസില്‍ ഇടപെടില്ലെന്നും തെറ്റ് ചെയ്തെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നുമാണ് പികെ ഫിറോസ് പ്രതികരിച്ചത്. കേസില്‍ പൊലീസ് പിടികൂടിയ റിയാസ് സിപിഎം പ്രവർത്തകനാണെന്നും ഇയാളെ പ്രാദേശിക നേതാക്കള്‍ സ്റ്റേഷനില്‍ നിന്നും ഇറക്കി കൊണ്ടുപോയെന്നും ഫിറോസ് ആരോപിച്ചു.
സഹോദരൻ കുറ്റകൃത്യം നടത്തിയെങ്കില്‍ എന്നെ പഴിചാരുന്നതെന്തിന് എന്ന് ഫിറോസ് ചോദിച്ചു. തൻ്റെ രാഷ്ട്രീയം വേറെ, സഹോദരൻ്റെ രാഷ്ട്രീയം വേറെയുമാണ്. തൻ്റെ രാഷ്ട്രീയത്തെ വിമർശിക്കുന്നയാളാണ് സഹോദരൻ. പൊലീസ് പിടികൂടിയ റിയാസ് തൊടുകയില്‍ സിപിഎം പ്രവർത്തകനാണ്. റിയാസിനെ ഇന്നലെ തന്നെ വിട്ടയയച്ചു. സിപിഎം പ്രാദേശിക നേതാക്കള്‍ എത്തിയാണ് റിയാസിനെ ഇറക്കി കൊണ്ടുപോയത്. ലീഗ് പ്രവർത്തകർ ആരും തൻ്റെ സഹോദരനെ കാണാൻ പോയിട്ടില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ ലഭിക്കണം. കുടുംബത്തിലെ ആരെങ്കിലും ചെയ്ത തെറ്റു കൊണ്ട് വായ അടപ്പിക്കാമെന്ന് കരുതേണ്ടെന്നും പികെ ഫിറോസ് വിവരിച്ചു.
ബിനീഷ് കോടിയേരി ചെയ്ത തെറ്റിന് അദ്ദേഹത്തിൻ്റെ പിതാവ് രാജിവെക്കണമെന്ന് താൻ പറഞ്ഞിട്ടില്ല. ബിനീഷിൻ്റെ അറസ്റ്റില്‍ കോടിയേരി രാജിവെക്കണമെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. സഹോദരനെ രക്ഷിക്കാൻ ഇടപെട്ടിട്ടില്ല. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടണം. സഹോദരൻ മുസ്ലീം ലീഗ് പ്രവർത്തകനല്ല. റിയാസ് സിപിഎം പ്രവർത്തകൻ ആണന്നെത് മറച്ചുവെക്കുകയാണ്. പൊലീസ് നടത്തുന്ന അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ്. ബുജൈർ എന്ത് കുറ്റകൃത്യം ചെയ്താലും മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും പികെ ഫിറോസ് വ്യക്തമാക്കി.